Kerala
കോഴിക്കോട്: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്. ഇവിടെ ഭരണ വിരുദ്ധ വികാരമില്ലെന്ന് പറഞ്ഞ ടി.പി.രാമകൃഷ്ണൻ അത് മാധ്യമ സൃഷ്ടി മാത്രമാണെന്നും അഭിപ്രായപ്പെട്ടു.
എല്‍ഡിഎഫിന് എത്ര സീറ്റെന്ന് പ്രവചിക്കാന്‍ താനില്ല. എക്സിറ്റ് പോള്‍ കണക്കുകളില്‍ തെറ്റ് വരും. എന്നാല്‍ 100 ശതമാനം തെറ്റ് എന്ന് താന്‍ പറയുന്നില്ല. ജനവിധി മാനിക്കും. എല്ലാം നാലാം തിയതി അറിയാമെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ തെറ്റായിരുന്നെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഇത്തവണത്തേതിലും വസ്തുതാ വിരുദ്ധതയുണ്ട്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പാര്‍ട്ടിക്ക് വിശകലനമുണ്ട് അത് പുറത്തുപറയാനാവില്ലെന്നും ടി.പി.രാമകൃഷ്ണൻ അറിയിച്ചു.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയിലും അദ്ദേഹം പ്രതികരിച്ചു. ജയിക്കും മുമ്പ് മുഖ്യമന്ത്രി ചര്‍ച്ച ജനാധിപത്യത്തെ അപമാനിക്കുന്നതാണെന്നും കോണ്‍ഗ്രസ് ജനവിധിയെ മാനിക്കാതെ ചര്‍ച്ച നടത്തുകയാണ് ടി.പി.രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ആകെ 1,448 സ്ഥാനാർഥികളാണ് രണ്ടാംഘട്ടത്തിൽ മത്സരരംഗത്തുള്ളത്.
രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്ക് അവസാനിക്കും. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും മത്സരിക്കുന്ന ഭവാനിപുർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.
കൊൽക്കത്ത ഉൾപ്പെടെ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസിനായിരുന്നു ആധിപത്യം. 142 ൽ 123 മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസിനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങളുടെ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 152 മണ്ഡലങ്ങളിലായി നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ 93.19 ശതമാനമെന്ന രാജ്യത്തെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ഫലമറിയാൻ അഞ്ചുദിവസംമാത്രം ശേഷിക്കേ വോട്ടെണ്ണലിനു അവസാനഘട്ട ഒരുക്കത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ. ഉദ്യോഗസ്ഥർക്ക് അവസാനഘട്ട പരിശീലനം ഉടൻ പൂർത്തിയാകും. ഓരോ നിയോജക മണ്ഡലത്തിലെയും ഉപവരണാധികാരിമാർ, മൈക്രോ ഒബ്സർവർമാർ, കൗണ്ടിംഗ് സൂപ്പർവൈസർമാർ, അസിസ്റ്റന്റുമാർ എന്നിവർക്കുള്ള പരിശീലനമാണിപ്പോൾ നടക്കുന്നത്. വെള്ളിയാഴ്ചയോടെ പൂർത്തിയാകും. നാലിനാണ് വോട്ടെണ്ണൽ. ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇവിഎമ്മിലെ വോട്ടുകളും എണ്ണും.
ഇവിഎമ്മിന്റെ എണ്ണം അടിസ്ഥാനമാക്കിയാണ് കൗണ്ടിംഗിന് മേശകൾ ക്രമീകരിക്കുക. ഒരു ഹാളിൽ ഏഴുമുതൽ 14വരെ മേശയൊരുക്കും. ഓരോ മേശയ്ക്കു സമീപവും ബാരിക്കേഡിനടുത്ത് പ്രത്യേകം തയ്യാറാക്കുന്ന സ്ഥലത്ത് വോട്ടെണ്ണൽ നിരീക്ഷിക്കാൻ കൗണ്ടിംഗ് ഏജന്റുമാരെ രാഷ്ട്രീയപ്പാർട്ടികൾക്കു നിയോഗിക്കാം. പോസ്റ്റൽ വോട്ട്, സർവീസ് വോട്ട് എന്നിവ എണ്ണുന്ന മേശയ്ക്കടുത്തും സമാന സൗകര്യമുണ്ടാകും. ഒരേസമയം എല്ലാമേശകളിലെയും ഇവിഎമ്മിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണൽ ഹാളിന്റെ മേൽനോട്ടത്തിന് ഒരു ഉപവരണാധികാരിയുണ്ടാകും.
വോട്ടെണ്ണൽ തുടങ്ങാൻ നിശ്ചയിച്ച സമയത്തിനുശേഷം കിട്ടുന്ന പോസ്റ്റൽ ബാലറ്റുകൾ അടങ്ങിയ കവറുകൾ തുറക്കില്ല. അവ നിരസിച്ച് പ്രത്യേകം പാക്കറ്റിൽ സീൽ ചെയ്ത് സൂക്ഷിക്കും. ഡിക്ലറേഷൻ ഇല്ലാതിരിക്കുക, അതിൽ ഒപ്പിട്ട് സാക്ഷ്യപ്പെടുത്താതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ ബാലറ്റ് പേപ്പർ നിരസിക്കാൻ വരണാധികാരിക്കു അധികാരമുണ്ട്.
National
ന്യൂഡൽഹി: പശ്ചിമബംഗാളില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ചയാണ് പശ്ചിമബംഗാളില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ്. 142 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടം തെരഞ്ഞെടുപ്പ്.
രണ്ടാംഘട്ടത്തിൽ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. അതേസമയം സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ പരിശോധനകള്‍ക്കിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നാടൻ ബോംബുകൾ കണ്ടെത്തിയിരുന്നു. പോലീസും കേന്ദ്ര സേനയും നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
National
കോൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളിൽ കടുത്ത നിയന്ത്രണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ക്രമസമാധാന പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യഘട്ട തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 22 , 23 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 23ന് ആണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിൽ മാത്രമാണ് നിയന്ത്രണം ബാധകമാവുക. രാത്രി 6 മുതൽ രാവിലെ 6 വരെയാണ് ഇരുചക്രവാഹനങ്ങൾക്ക് വിലക്കുള്ളത്. നിലവിൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതിയുള്ളത്.
പോളിംഗ് ദിനത്തിൽ കുടുംബത്തിലെ അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ മാത്രമേ പിൻസീറ്റ് യാത്ര അനുവദിക്കൂ. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 29ന് ആണ് നടക്കുക.
National
ചെന്നൈ: തമിഴ്നാട്ടിൽ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്ഷേമ ആനുകൂല്യങ്ങൾ, ഭരണപരിഷ്കരണങ്ങൾ ഉൾപ്പെടെയുള്ളവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ.
കെ.അണ്ണാമലൈയും മറ്റ് മുതിർന്ന ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഓരോ കുടുംബത്തിനും ഒറ്റത്തവണ 10,000 രൂപ സഹായം, വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
പൊങ്കൽ, ദീപാവലി, തമിഴ്നാട് പുതുവത്സര ദിനം തുടങ്ങി വിശേഷ ദിവസങ്ങളിലായി സൗജന്യ എൽപിജി ആണ് ബിജെപിയുടെ മറ്റൊരു വാഗ്ദാനം. ഇതുകൂടാതെ കർഷകർക്കായി ഉഴവ് തായ് സ്കീം. പിഎം കിസാൻ പദ്ധതിയിലൂടെ സ്കീമിനായി 3,000 രൂപ വർധിപ്പിക്കുക.
ഇതോടെ പ്രതിവർഷം 9,000രൂപയുടെ സഹായം ലഭിക്കും. സ്ത്രീ സുരക്ഷയുടെ ഭാഗമായി സീറോ എഫ്ഐആർ റിപ്പോർട്ടിംഗ്, സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളുടെ വിചാരണയ്ക്ക് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ, മയക്കുമരുന്ന് നിവാരണത്തിനായി പ്രത്യേക ആന്റി നാർക്കോട്ടിക്ക് ടാസ്ക് ഫോഴ്സ് എന്നിവയും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.
National
കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി ഏക സിവിൽ കോഡ് (യുസിസി) മാറുന്നു. അധികാരത്തിലെത്തിയാൽ ആറുമാസത്തിനകം നിയമം നടപ്പാക്കുമെന്നാണ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയിൽ ബിജെപിയുടെ വാഗ്ദാനം.
ഹൈന്ദവവോട്ടുകളുടെ ഏകീകരണമാണു ലക്ഷ്യം. ഇതിനെതിരേ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസും പ്രചാരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. യുസിസി ഭീതിയിലായ ന്യൂനപക്ഷങ്ങളുടെ രക്ഷകയെന്ന പ്രതിഛായ സൃഷ്ടിക്കാണ് മമതയുടെ ശ്രമം.
മതം കണക്കിലെടുക്കാതെ ബംഗാളിലെ ജനങ്ങൾക്ക് ഒരു നിയമമേ ഉണ്ടാകൂ എന്നാണു ബിജെപിയുടെ പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. ബിജെപി ഭരണത്തിലുള്ള നിരവധി സംസ്ഥാനങ്ങളിൽ നിയമം കൊണ്ടുവന്നു. യുസിസിക്കു പുറമേ അതിർത്തിയിൽ നിന്നുള്ള നുഴഞ്ഞുകയറ്റവും പശുക്കടത്തും തടയും എന്നതിലൂടെ അതിർത്തി സുരക്ഷിതമാക്കുമെന്ന വാഗ്ദാനവും പ്രകടനപത്രികയിൽ ബിജെപി മുന്നോട്ടുവയ്ക്കുന്നു.
മതത്തിന്റെ പേരിലുള്ള പ്രശ്നമല്ല മറിച്ച് ഭരണഘടനാപരമായ സമത്വമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം. യുസിസി എന്ന ആശയം ബിജെപിയുടേതല്ല മറിച്ച് ഭരണഘടനാ അസംബ്ലിയുടേതാണ്. പ്രീണനരാഷ്ട്രീയം മൂലം ഇതുവരെ സർക്കാരുകൾ അത് നടപ്പാക്കാൻ മടിച്ചു. ഉത്തരാഖണ്ഡിൽ യുസിസി നടപ്പാക്കിയതിന്റെ മാതൃക പരിശോധിച്ച് ബംഗാളിലും തുടരുമെന്നും അമിത് ഷാ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വർഗീയമാക്കാൻ ബിജെപി ശ്രമിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നാണ് തൃണമൂൽ നേതൃത്വം പ്രതികരിക്കുന്നത്. വോട്ട് ഭിന്നിപ്പിക്കാന്‍ കണക്കുകൂട്ടിയുള്ള ശ്രമമാണിത്. ന്യൂനപക്ഷങ്ങളിൽ ഭീതി ജനിപ്പിച്ച് ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണു ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ബഹുസ്വര സാമൂഹ്യഘടനയെയാണ് യുസിസി വെല്ലുവിളിക്കുന്നതെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പരിഷ്കാരത്തിന്റെ മറവിൽ ഭൂരിപക്ഷ അജണ്ട അടിച്ചേൽപ്പിക്കാനാണ് നീക്കം.
ബിജെപി നീക്കം മുസ്ലിം വോട്ടുകളെ ഏകീകരിപ്പിക്കുമെന്നും അത് ഗുണംചെയ്യുമെന്നുമാണ് തൃണമൂൽ നേതൃത്വത്തിന്റെ വിലയിരുത്തൽ. മുസ്ലിം ഭൂരിപക്ഷ മേഖലകളായ മുർഷിദാബാഗ്, മാൽഡ, നോർത്ത് ദിനാജ്പുർ, നോർത്ത് 24 പർഗനാസ് മേഖലകളിൽ ഇന്ത്യ സെക്യുലർ ഫ്രണ്ട്, എഐഎംഐഎം, മുൻ തൃണമൂൽ നേതാവ് ഹുമയൂൺ കബീറിന്റെ ചെറുപാർട്ടി തുടങ്ങിയവയെല്ലാം യുസിസിയുടെ പേരുപറഞ്ഞ് മുസ്ലിം വിഭാഗത്തിന്റെ സംരക്ഷണം ഏറ്റെടുക്കാൻ ശ്രമിക്കുന്നുണ്ട്.
സംസ്ഥാനത്തെ ജനസംഖ്യയുടെ 30 ശതമാനം വരുന്ന മുസ്ലിം ജനതയുടെ തീരുമാനം ആയിരിക്കും ഇക്കാര്യത്തിൽ നിർണായകം.
294 അംഗ സഭയിൽ 110 സീറ്റുകളിലെങ്കിലും മുസ്ലിം വിഭാഗം നിർണായക ശക്തിയാണ്. ഈമാസം 23, 29 തീയതികളിലാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ്.
Kerala
കൊച്ചി: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് വോട്ടിംഗ് പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളം ജയിക്കുമെന്നും യുഡിഎഫ് നയിക്കുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
പ്രബുദ്ധ കേരളത്തിന് നന്ദി പറഞ്ഞ സതീശൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങൾ അർപ്പിച്ചു.
വ്യാഴാഴ്ച രാവിലെ വോട്ട് ചെയ്ത ശേഷം 100ൽ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വോട്ടെടുപ്പ് സമയം പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ആരു നയിക്കണമെന്ന് 2.71 കോടി ജനം ഇന്നു വിധിയെഴുതും.
30,471 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. 883 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ 30,495 ബൂത്തുകളിലായാണ് ജനങ്ങളുടെ വിധിയെഴുത്ത്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഭാര്യയും മകളും വോട്ട് രേഖപ്പെടുത്താൻ രാവിലെ തന്നെ പറവൂരിലെ പോളിംഗ് ബൂത്തിൽ എത്തി. വട്ടിയൂർകാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ആർ. ശ്രീലേഖയും രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ട്.
പാണക്കാട് സാദിഖ് അലി, പി.എ. മുഹമ്മദ് റിയാസ്, പി.കെ. കുഞ്ഞാലിക്കുട്ടി, നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ അതാത് പോളിംഗ് സ്റ്റേഷനുകളിൽ എത്തി.
വോട്ട് ചെയ്യാൻ മുടവൻമുകൾ സ്കൂളിൽ നടൻ മോഹൻലാൽ എത്തി. താരത്തെ കാണാൻ വൻ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഗുരുതര ചട്ടലംഘനവുമായി ബന്ധപ്പെട്ടു പോലീസ് 180 കേസുകൾ എടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് 8.6 ലക്ഷം പരാതികൾ ലഭിച്ചു.1200 പേർക്കെതിരേ നടപടിയെടുത്തു. സമൂഹമാധ്യമത്തിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് 3387 പരാതികൾ ലഭിച്ചു. 46 എഫ്ഐആറുകൾ സൈബർ പോലീസ് രജിസ്റ്റർ ചെയ്തു.
അഭിപ്രായ സർവേയുമായി ബന്ധപ്പെട്ടു വോട്ടെടുപ്പു ദിവസം വൈകുന്നേരം ആറു വരെ നിരോധനമുണ്ടാകും. എക് സിറ്റ് പോളിന് അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന ഏപ്രിൽ 29നു വൈകുന്നേരം 6.30 വരെ നിയന്ത്രണവുമുണ്ടാകും.
ഇന്നലെ വൈകുന്നേരം മുതൽ മദ്യനിരോധനം നിലവിൽ വന്നു. നാളെ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ മദ്യശാലകൾ തുറന്നു പ്രവർത്തിക്കില്ല.
Kerala
കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിലെ പിന്തുണ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കേരള മുസ്ലിം ജമാഅത്ത്. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുമെന്ന പ്രചാരണം തള്ളിയാണ് കേരള മുസ്ലിം ജമാഅത്ത് രംഗത്തെത്തിയത്.
സമസ്ത സെന്റിനറിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ചേർന്ന പാർലമെന്ററി സംഗമത്തിൽ ഇടത് പക്ഷത്തെ പിന്തുണക്കാൻ തീരുമാനിച്ചു എന്നതായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുമായി കേരള മുസ്ലിം ജമാഅത്തിനോ സുന്നി സംഘടകൾക്കോ ബന്ധമില്ലെന്ന് സംഘടന അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ലിപ്പിൽ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്നും സംഘടന നയത്തിനെതിരാണെന്നും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി വ്യക്തമാക്കി.
District News
മലപ്പുറം: തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം നാളെ വൈകുന്നേരം ആറിന് അവസാനിക്കും. ഒന്‍പതിന് രാവിലെ ഏഴ് മുതൽ മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126 (1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുന്‍പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്ന വ്യവസ്ഥ നിയമസഭ പൊതുതെരഞ്ഞെടുപ്പിനും ബാധകമാണ്.
പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസത്തെ കൊട്ടിക്കലാശം സമാധാനപരവും പോലീസ് അനുമതി പ്രകാരവും ആയിരിക്കണമെന്ന് കർശന നിർദേശമുണ്ട്. ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണിത്. പ്രചാരണ പരിപാടികൾ എല്ലായിടത്തും സമാധാനപരമായിരിക്കണം.
പൊതുജനങ്ങൾക്ക് മാർഗതടസം സൃഷ്ടിച്ചുകൊണ്ടുള്ള പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്മെന്റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ച് മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കും.
പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റച്ചട്ടവും ഹരിതചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘം ചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, മൈക്ക് അനൗണ്‍സ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദർശനം, സംഗീത പരിപാടികളോ മറ്റ് വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തൽ എന്നിവയ്ക്ക് വിലക്കുണ്ട്. പരസ്യ പ്രചാരണം അവസാനിച്ച ഉടൻ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും മണ്ഡലം വിട്ടുപോകണം.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 27 സ്ഥാനാർത്ഥികളുടെ പൂർണ പട്ടിക പുറത്തുവിട്ട് ബിജെപി. എന്നാൽ പാർട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ മുഖമായ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. കേന്ദ്ര നേതൃത്വം അവസാന നിമിഷം വരെ സമ്മർദ്ദം ചെലുത്തിയെങ്കിലും മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ അണ്ണാമലൈ ഉറച്ചുനിന്നു.
കോയമ്പത്തൂർ മേഖലയിൽ ബിജെപിക്ക് താത്പര്യമുണ്ടായിരുന്ന സിംഗനല്ലൂർ, സുലൂർ തുടങ്ങിയ സീറ്റുകൾ എഐഎഡിഎംകെ വിട്ടുനൽകാത്തതാണ് അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് പ്രധാന കാരണമായി പറയപ്പെടുന്നത്.
കേന്ദ്രമന്ത്രി എൽ. മുരുകൻ അവിനാശി (എസ്സി) മണ്ഡലത്തിൽ നിന്നും മത്സരിക്കും.
തമിഴിസൈ സൗന്ദരരാജൻ ചെന്നൈയിലെ മൈലാപ്പൂരിൽ നിന്ന് ജനവിധി തേടും. വാനതി ശ്രീനിവാസൻ കോയമ്പത്തൂർ സൗത്തിൽ തന്നെ ഇത്തവണയും മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന വിജയധരണി വിളവങ്കോട് മണ്ഡലത്തിൽ നിന്നും കൃതിക ശിവകുമാർ മൊടക്കുറിച്ചിയിൽ നിന്നും മത്സരിക്കും. എഐഎഡിഎംകെയുമായുള്ള സഖ്യം നിലനിർത്തുന്നതിനാണ് ബിജെപി മുൻഗണന നൽകിയത്. 2021-ൽ 20 സീറ്റുകളിൽ മത്സരിച്ച ബിജെപി ഇത്തവണ 27 സീറ്റുകളിലാണ് മത്സരിക്കുന്നത്.
Kerala
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫ്ലക്സ് ബോർഡുകളും പോസ്റ്ററും നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി തൃക്കാക്കരയിലെ ട്വന്റി 20 സ്ഥാനാർഥി അഖിൽ മാരാർ. എറണാകുളം തൃക്കാക്കരിൽ വഴക്കാല ഓത്തുപള്ലിക്ക് സമീപമാണ് സംഭവം നടന്നതെന്നും അഖിൽ മാരാർ പറഞ്ഞു.
മലപ്പുറത്ത് നിന്ന് വന്ന് താമസിക്കുന്നവരാണ് സംഭവത്തിന് പിന്നിലെന്നും അഖിൽ മാരാർ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ആരോപണം.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ..ഒരാഴ്ച ആയി പല പ്രദേശത്തെ പ്രവർത്തകരും പരാതി പറഞ്ഞിട്ടും ഞാൻ പറഞ്ഞു പോട്ടെ വിട്ട് കള നമ്മൾ ശ്രദ്ധിക്കണ്ട..
ഇന്ന് വഴക്കാല പള്ളിക്ക് മുന്നിൽ വെച്ച് വെല്ലു വിളിച്ചു കൊണ്ട് പരസ്യമായി പോസ്റ്റർ കീറിയവന് തൃക്കാക്കര നാടുമായി യാതൊരു ബന്ധവുമില്ല.. ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ ഹെൽമാറ്റിന് അടിച്ചിട്ട് അവൻ ഓടി അടുത്തുള്ള കടയിൽ കയറി..
പ്രദേശത്തുള്ള മുസ്ലിം സമൂഹം സംരക്ഷിക്കും എന്ന ചിന്തയിൽ ആവും കയറിത്..ഇവനെ ആരെങ്കിലും തിരിച്ചടിച്ചാൽ പള്ളിയുള്ളവരോ സമീപ വാസികളോ അത് ചോദ്യം ചെയ്തു സംരക്ഷിക്കാൻ ശ്രമിച്ചാൽ വലിയൊരു കലാപം തന്നെ നടന്നേനെ..
മുസ്ലിം ഭൂരിപക്ഷ മേഖലയിൽ വെച്ച് NDA യുടെ പ്രചരണം തടസപ്പെടുത്തി പ്രശ്നങ്ങൾ സ്റ്റിഷ്ടിച്ചു കലാപം ഉണ്ടാക്കാൻ ശ്രമിച്ച ആ മലപ്പുറത്ത്കാരൻ നാടിന്റെ വിഷമാണ്..എന്നാൽ സമ ചിത്തതയോടെ മറ്റുള്ളവർ പെരുമാറിയതും ഞാൻ ഇടപെട്ടതും വലിയൊരു സംഘർഷത്തിൽ നിന്നും കാര്യങ്ങളെ മാറ്റിയെടുത്തു...
കോൺഗ്രസ്സ് പ്രവർത്തകർ ആണ് ഞങ്ങളുടെ പോസ്റ്റർ നശിപ്പിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. ഇതിന് പിന്നിലും ഇവനെ പോലെ ഇവിടെ വന്നു താമസിക്കുന്ന ദേശ ദ്രോഹികൾ ആവാനാണ് സാധ്യത..
Kerala
കോഴിക്കോട്: ജനങ്ങൾക്ക് മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഇന്ത്യയിലെ ഏക സർക്കാർ കേരളത്തിലെ എൽഡിഎഫ് സർക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പറയുന്നതെല്ലാം നടപ്പിലാകും എന്നതാണ് അതിന്റെ ഗ്യാരണ്ടിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
നവകേരളം സൃഷ്ടിക്കാൻ ഉതകുന്നരീതിയിലുള്ള ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ടുവച്ചുകൊണ്ടുള്ള പ്രകടനപത്രികയാണ് എൽഡിഎഫ് തയാറാക്കിയിട്ടുള്ളത്. കേരളത്തിൽ വലിയമുന്നേറ്റമാണുണ്ടാകാൻ പോകുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.
കോൺഗ്രസും ബിജെപിയുമൊക്കെ കാലാകാലം പാർലമെന്റ് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമെല്ലാം പ്രകടനപത്രിക അവതരിപ്പിക്കാറുണ്ട്. അതൊക്കെ പ്രചാരണായുധമായാണ് ഉപയോഗിക്കുന്നതെന്ന് അവർതന്നെ പറഞ്ഞിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
യുഡിഎഫിന് വേണ്ടി നടത്തിയ സർവേ പോലും ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് പറയേണ്ടിവരുന്ന പുതിയ സാഹചര്യമാണ് യഥാർഥത്തിൽ കേരളത്തിലുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
District News
കള്ളാർ: കള്ളാർ ടൗണിൽ പ്രവർത്തിക്കുന്ന കള്ളാർ വനിതാ സഹകരണ സംഘത്തിന്റെ ഗൃഹോപകരണ ഷോറൂമിൽ വൻ തീപിടിത്തം.
ഷോറൂമിലുണ്ടായിരുന്ന ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ ഉൾപ്പെടെയുള്ള നിരവധി ഗൃഹോപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഇന്നലെ രാവിലെ കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് അപകടം അറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുകയും അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും ചെയ്തു. ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് സമീപത്തെ കടകളിലേക്ക് തീ പടരുന്ന സാഹചര്യം ഒഴിവായത്.
District News
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ജില്ലയില്‍ പോളിങ് സ്റ്റേഷനുകളില്‍ ഹരിതചട്ടം നടപ്പാക്കല്‍, ഭിന്നശേഷി വോട്ടര്‍മാരെ സഹായിക്കല്‍, പോളിങ് സ്റ്റേഷനുകളിലെ ജീവനക്കാര്‍ക്ക് കുടുംബശ്രീ വഴി ഭക്ഷണം ഒരുക്കല്‍, മൊബൈല്‍ ഡെപ്പോസിറ്റ് സംവിധാനം, പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടെടുപ്പ് ദിനത്തില്‍ യാത്രാ സംവിധാനം, തിരഞ്ഞെടുപ്പ് സേവനങ്ങളില്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാരെ നിയോഗിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
യോഗത്തില്‍ അസി. കളക്ടര്‍ ഡോ.എസ് മോഹനപ്രിയ, സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസര്‍ അഞ്ജു മോഹന്‍, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ വി.സുപിന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുല്‍ കരീം, കുടുംബശ്രീ കോഓഡിനേറ്റര്‍ പി സി കവിത, തിരഞ്ഞെടുപ്പ് ട്രെയിനിങ് മാനേജ്മെന്റ് സെല്‍ നോഡല്‍ ഓഫീസറും ശുചിത്വ മിഷന് കോഓഡിനേറ്ററുമായ ഇ.ടി. രാകേഷ്, മറ്റു ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
71,51,950 രൂപ പിടിച്ചെടുത്തു
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളയിങ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 71,51,950 രൂപ പിടികൂടി. രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
ഞായറാഴ്ചകുറ്റ്യാടി മണ്ഡലത്തില്‍നിന്ന് 2,52,450 രൂപ, നാദാപുരം -5,00000 രൂപ, കൊയിലാണ്ടി -2,00000 രൂപ, കുന്ദമംഗലം -19,93,250 രൂപ, കോഴിക്കോട് സൗത്ത് -9,35,000 രൂപ, എലത്തൂര്‍ - 18,16,750 രൂപ, തിരുവമ്പാടി -12,0000 രൂപ, പേരാമ്പ്ര -3,99,000 രൂപ, ബാലുശ്ശേരി -7,95,500 രൂപ എന്നിങ്ങനെയും ഇന്നലെബേപ്പൂര് മണ്ഡലത്തില്‍നിന്ന് 1,40,000 രൂപയുമാണ് പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൊണ്ടുപോകുന്ന പണം, ലഹരിവസ്തുക്കള്‍, പാരിതോഷികങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുമായി വിവിധ സ്ക്വാഡുകള്‍ ഇലക്ഷന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
Kerala
കോഴിക്കോട്: എസ്ഡിപിഐ വോട്ട് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്രൻ പി.വി. അൻവർ. ആരുടെ വോട്ടും സ്വീകരിക്കുമെന്ന് പി.വി. അൻവർ പറഞ്ഞു. എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അൻവർ.
പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്ന് പി.വി. അൻവർ വ്യക്തമാക്കി. കള്ളപ്പണ ഇടപാട് കേസിലെ ഇഡിയുടെ റിപ്പോർട്ട് ആശ്വാസം നൽകുന്നതാണെന്നും പി.വി. അൻവർ അറിയിച്ചു.
കേസുകൾ ഉയർത്തി തന്നെ വ്യക്തിഹത്യ നടത്തി. വികസനം ഉയർത്തിയപ്പോൾ വ്യക്തിഹത്യയാണ് നടത്തിയത്. രാഷ്ട്രീയപോരാട്ടത്തിന് എത്തിയ താൻ വൈകാരികമായി പ്രതികരിക്കേണ്ടി വന്നു. ബേപ്പൂരിലേക്ക് കെഎസ്ആർടിസി ബസ് പോലുമില്ലെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: തെരഞ്ഞെടുപ്പിൽ വനിതകൾക്ക് സ്ഥാനാർഥിത്വം നൽകുന്നത് സംബന്ധിച്ച സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ വിവാദപ്രസ്താവനയ്ക്കെതിരെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
അതത് പാർട്ടിനേതൃത്വങ്ങളാണ് ഓരോ തെരഞ്ഞെടുപ്പിലും ആരെ സ്ഥാനാർഥിയാക്കണമെന്ന് തീരുമാനിക്കേണ്ടത്. അതിന്റെ ഗുണവും ദോഷവും അവരാണ് ആലോചിക്കേണ്ടത്. ഇത്തരം കാര്യങ്ങളിൽ മതത്തിന്റെയും രാഷ്ട്രീയപ്പാർട്ടികളുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദ പ്രസ്താവനകളിറക്കി സമസ്തയെ രാഷ്ട്രീയവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. ഉത്തരവാദപ്പെട്ടവർ അത്തരം കാര്യങ്ങളിൽനിന്ന് പിന്തിരിയണമെന്നും സമസ്ത പ്രസിഡന്റ് അറിയിച്ചു.
Kerala
കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ ബഫൂണ്‍ പരാമര്‍ശത്തിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അദ്ദേഹത്തിന് 90 വയസായി, തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്നാണ് വി.ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞത്.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ എന്ന് പറഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സതീശന് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവിന്റെ പേര് അദ്ദേഹം മുഖ്യമന്ത്രിയായി പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന് അറിയാമല്ലോ യുഡിഎഫ് ജയിക്കും എന്നത്. അത്രയും മതി എനിക്ക് സന്തോഷമായി. എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. അതിനേക്കാള്‍ മോശം വാക്കുകള്‍ പറഞ്ഞിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
"ഞാന്‍ പ്രതിപക്ഷ നേതാവ് ആയപ്പോള്‍ തവളയെ പോലെ ചീര്‍ത്തു എന്ന് പറഞ്ഞു. ഞാന്‍ പന്നനാണ് വൃത്തികെട്ടവനാണ് എന്നൊക്കെ പറഞ്ഞു. അദ്ദേഹത്തിന് 90 വയസായി, ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതല്ലേ ബാക്കിയുണ്ടാവുള്ളു. ഞാന്‍ ഒന്നും പറയില്ല'- വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, കേരള രാഷ്ട്രീയത്തിലെ ബഫൂണ്‍, ജോക്കര്‍ എന്നിങ്ങനെയാണ് വെള്ളാപ്പള്ളി നടേശന് വി.ഡി. സതീശനെ അധിക്ഷേപിച്ചു കൊണ്ട് പറഞ്ഞത്. യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ ലോകാവസാനം ആയിരിക്കും. കെ. സുധാകരനെ സതീശന്റെ നേതൃത്വത്തില്‍ വേട്ടയാടുകയായിരുന്നുവെന്നാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി നടേശന് പറഞ്ഞത്.
Kerala
പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ ഇടത് സ്വതന്ത്രൻ എൻ.എം.ആർ. റസാഖിന്റെ ചിഹ്നത്തിൽ മാറ്റം. കുടം ചിഹ്നത്തിന് പകരം മോതിരം അനുവദിച്ചു. കുടം ചിഹ്നം സാങ്കേതിക കാരണങ്ങളാൽ അനുവദിക്കാൻ കഴിയില്ലെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.
ഇതേ തുടർന്നാണ് ചിഹ്നം മാറ്റിയത്. പിന്നാലെ പുതിയ ചിഹ്നത്തിന്റെ പോസ്റ്റർ എൽഡിഎഫ് പുറത്തിറക്കി. അതേസമയം ഇടതുപക്ഷത്തിന് ഒരു സർപ്രൈസ് എംഎൽഎയെ കൊടുക്കുമെന്നും വലിയ വിജയത്തിലേക്ക് ഇടതുപക്ഷം നടന്നു കയറുമെന്നും എൻ.എം.ആർ. റസാഖ് പറഞ്ഞു.
പ്രതിപക്ഷത്തിന് ആശയ ദാരിദ്ര്യമാണെന്ന് പറഞ്ഞ റസാഖ് പാലക്കാട്ട് കഴിഞ്ഞ കുറെ കാലമായിട്ട് സ്ഥിരമായി ഒരു എംഎൽഎ ഇല്ലെന്നും ആരോപിച്ചു. ഇവിടെ ഒരു എംഎൽഎ ഉണ്ടാവുക എന്നുള്ളതും പാലക്കാട്ടുകാരനായ ഒരാൾ എംഎൽഎ ആവുക എന്നുള്ളതും അനിവാര്യമായി വന്നിരിക്കുകയാണെന്നും റസാഖ് കൂട്ടിച്ചേർത്തു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കൾ നീതി മയ്യം (എംഎൻഎം) മത്സരിക്കില്ലെന്ന് നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ. ഡിഎംകെയുടെ രണ്ട് സീറ്റ് ഓഫർ അംഗീകരിക്കാവുന്നതല്ലെന്നും ഡിഎംകെ ചിഹ്നത്തിൽ മത്സരിക്കണം എന്ന ആവശ്യവും വേദനാജനകമാണെന്നും കമൽഹാസൻ പറഞ്ഞു.
സീറ്റ് വിഭജന ചർച്ചയ്ക്ക് വിളിച്ച എല്ലാ ഘടകകക്ഷികൾക്കുമായി 66 സീറ്റുകളാണ് ഡിഎംകെ നൽകിയത്. ആകെ 234 മണ്ഡലങ്ങളാണ് തമിഴ്നാട്ടിലുള്ളത്. രണ്ട് സീറ്റാണ് മക്കൾ നീതി മയ്യം പാർട്ടിക്ക് ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നത്. രണ്ട് സീറ്റിലും ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ടോർച്ച് ചിഹ്നത്തോട് പ്രവർത്തകർക്ക് വൈകാരിക അടുപ്പമാണ് ഉള്ളതെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു.
ഡിഎംകെയുടെ നിലപാട് ന്യായീകരിക്കാവുന്നതാണ്. തമിഴ്നാടിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്കെതിരായ പോരാട്ടത്തിനിടെ സ്വന്തം വിഹിതം ചോദിക്കുന്നത് ശരിയല്ല. ഡിഎംകെ സഖ്യത്തെ പൂര്‍ണമായി പിന്തുണയ്ക്കുമെന്നും കമൽഹാസൻ വ്യക്തമാക്കി.
മക്കൾ നീതി മയ്യം പാർട്ടി ഡിഎംകെ സഖ്യത്തിൽ എത്തിയ ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽനിന്നു എംഎൻഎം വിട്ടുനിൽക്കാൻ തീരുമാനിച്ചെങ്കിലും, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നൽകിയിരുന്നു. ഇതേതുടർന്നാണ് കമലഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നൽകിയത്.
അതേസമയം കമൽഹാസന്റേത് ത്യാഗം തന്നെയെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. നന്ദി പറയാൻ വാക്കുകൾ ഇല്ലെന്ന് പറഞ്ഞ സ്റ്റാലിൻ, സംസ്ഥാനം മുഴുവൻ പ്രചാരണം നടത്തണമെന്ന് കമലിനോട് അഭ്യർഥിച്ചു.
District News
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ വോട്ടെണ്ണല്‍ വരെ എല്ലാ പ്രചാരണ പരിപാടികളിലും ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍ദേശിച്ചു. ഹരിതചട്ടവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഹരിതചട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി.
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് തടയാനും നിയമനടപടികള്‍ സ്വീകരിക്കാനുമായി ജില്ലാതലത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും. തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും വിതരണം ചെയ്യുക. എല്ലാ ബൂത്തുകളും ഹരിത ബൂത്തുകളാക്കി മാറ്റും. വോട്ടെടുപ്പിന് ശേഷം മാലിന്യം ഹരിതകര്‍മസേന മുഖേന കേരള കമ്പനിക്ക് കൈമാറണം.
ആവശ്യമായ സ്ഥലങ്ങളില്‍ മാലിന്യം തരംതിരിക്കാന്‍ മതിയായ ബിന്നുകള്‍ ഒരുക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്ന ഐഡി കാര്‍ഡ്, പേന തുടങ്ങിയ വസ്തുക്കള്‍ പ്രകൃതി സൗഹൃദമായിരിക്കും. എല്ലാ ബൂത്തുകളിലും ഹരിത കര്‍മസേന ഉണ്ടായിരിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസത്തിനകം ബൂത്തുകള്‍ പൂര്‍ണമായും വൃത്തിയാക്കും.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കളക്ടര്‍ എസ്. മോഹനപ്രിയ, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ കെ.എസ്. സുബിന്, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍, ശുചിത്വ മിഷന് കോഓഡിനേറ്റര്‍ ഇ.ടി. രാകേഷ്, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
പത്തനംതിട്ട: തെരഞ്ഞെടുപ്പ് കൺവെൻഷനിലെ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കോന്നിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിടെ ആയിരുന്നു സംഭവം.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സദസിലിരുന്ന ഒരാൾ ഒരു ചോദ്യം എന്ന് മുഖ്യമന്ത്രിയോട് പറയുകയായിരുന്നു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ആയിരുന്നു ചോദ്യം.
അതേസമയം, ഇന്ന് ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ജില്ലയിലെത്തും. രാവിലെ 10ന് കട്ടപ്പനയിൽ വാർത്ത സമ്മേളനം നടത്തും. തുടർന്ന് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ 11 ഓടെ കട്ടപ്പന മുനിസിപ്പൽ മൈതാനിയിൽ ഉദ്ഘാടനം ചെയ്യും.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഇന്ന് നാമനിര്‍ദേശ പത്രിക സമർപ്പിക്കും. രാവിലെ 11ഓടെ പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നിലാണ് പത്രിക സമർപ്പിക്കുക. നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകുന്നത് പ്ലാച്ചിമട സമരസമിതി നേതാക്കളാണ്.
നേരത്തെ പ്ലാച്ചിമടയിലെത്തി പ്രതിപക്ഷ നേതാവ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു ആദ്യമായി വി.ഡി.സതീശൻ പറവൂരിൽ നിന്നും ജനവിധി തേടിയത്.
സതീശൻ ജനവിധി തേടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. അതേസമയം നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. അവസാനം പ്രഖ്യാപിക്കപ്പെട്ട മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ ശേഷിക്കുന്ന മുഴുവൻ പേരും ഇന്ന് പത്രിക നൽകും. നാളെയാണ് സൂക്ഷ്മ പരിശോധന.
Kerala
നെടുമങ്ങാട്: അരുവിക്കര നിയോജകമണ്ഡലത്തിൽ സിനിമാ സീരിയൽ താരമായ വിവേക് ഗോപൻ ബിജെപി സ്ഥാനാർഥിയായി മൽസരിക്കും. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിവേകിന്റെ രണ്ടാം അങ്കമാണിത്.
2021 ഫെബ്രുവരിയിൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന വിവേക് അതേ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചവറ നിയോജകമണ്ഡലത്തിൽ നിന്ന് പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
പിആർഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബാച്ചിലർ ഓഫ് ടെക്നോളജി (ബിടെക്) ബിരുദം നേടി. മാർക്കറ്റിംഗ്, ഓപ്പറേഷൻസ് എന്നിവയ്ക്കായി ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസിൽ പഠനം നടത്തി. അറബിയും ഒട്ടകവും പി മാധവൻ നായരും എന്ന സിനിമയിലും പരസ്പരം, തേനും വയമ്പും, കാർത്തിക ദീപം, കയ്യെത്തും ദൂരത്ത്, തൂവൽ സ്പർശം തുടങ്ങി നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയനാണ് വിവേക് ഗോപൻ.
സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്റെ ടീമായ അമ്മ കേരള സ്ട്രൈക്കേഴ്സിന്റെ ജനപ്രിയ കളിക്കാരിൽ ഒരാൾ കൂടിയാണ്. ഗോപകുമാറിന്റെയും മംഗളാദേവിയുടെയും മകനായി 1983 ഏപ്രിൽ മൂന്നിന് വിവേക് ജനിച്ചു. സുമിയാണ് ഭാര്യ . സിദ്ധാർത്ഥ മകനാണ്.
വിവേക് ഗോപൻ എൻഡിഎ സ്ഥാനാർഥി ആയതോടെ അരുവിക്കര ശക്തമായ ത്രികോണ പോരിന് വേദിയായി.നിലവിലെ എംഎൽഎ ജി. സ്റ്റീഫൻ എൽഡിഎഫ് സ്ഥാനാർഥിയായും മുൻ മന്ത്രി വി.എസ്. ശിവകുമാർ യുഡിഎഫ് സ്ഥാനാർഥിയായും പ്രചാരണം തുടങ്ങി കഴിഞ്ഞു.
Kerala
ആലപ്പുഴ: പിണറായി സർക്കാരിന്റെ മൂന്നാമൂഴം സംബന്ധിച്ച പ്രസ്താവനയില്‍ വിശദീകരണവുമായി മുന്‍ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരന്. പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്, പക്ഷെ മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനം എൽഡിഎഫിന് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണ്. തന്നെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് വരാം. യുഡിഎഫ് പിന്തുണയ്ക്കും, അതു സ്വീകരിക്കും. തനിക്ക് പാർലമെന്ററി വ്യാമോഹം എന്ന് പറയുന്നവർക്ക് നാണവും മാനവും ഉണ്ടോയെന്നും മത്സരിക്കുന്ന ആർക്കും ഒരു വ്യാമോഹവുമില്ലേയെന്നും ജി. സുധാകരന് ചോദിച്ചു.
ആരിഫ് ആലുവയിൽ പോയി മത്സരിക്കുന്നു. അത് പാർലമെന്ററി വ്യാമോഹം അല്ലേ? സജി ചെറിയാനും പ്രതിഭയും വാസവനും മൂന്നാം തവണയാണ് മത്സരിക്കുന്നത്. ഇതൊന്നും വ്യാമോഹം അല്ലേ? പാർലമെന്ററി വ്യാമോഹം ഇല്ലാത്തവരാണോ വീണ്ടും മത്സരിക്കുന്നത്? ഇവരൊക്കെ കണ്ണടച്ച് ഇരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടിക പുറത്തുവന്നു. 37 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കണ്ണൂരിൽ കെ.സുധാകരനും കോന്നിയിൽ അടൂർ പ്രകാശിനും സീറ്റില്ല.
എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനത്തെ തുടർന്നാണ് കെ.സുധാകരനെയും അടൂർ പ്രകാശിനെയും പട്ടികയിൽ നിന്നൊഴിവാക്കിയത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയും പട്ടികയിൽ ഇടം നേടിയില്ല.
മണ്ഡലങ്ങളും സ്ഥാനാർഥികളും
ഉദുമ: കെ. നീലകണ്ഠൻ
തൃക്കരിപ്പൂർ: സന്ദീപ് വാര്യർ
കല്ല്യാശേരി: രാജീവൻ കപ്പച്ചേരി
കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ
മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി
പട്ടാമ്പി: ടി.പി. ഷാജി
ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ
കുന്നംകുളം: അജയ് മോഹൻ
വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
പെരുമ്പാവൂർ: മനോജ് മൂത്തേടൻ
വൈപ്പിൻ: ടോണി ചമ്മണി
കൊച്ചി: മുഹമ്മദ് ഷിയാസ്
തൃപ്പൂണിത്തുറ: ദീപക് ജോയ്
ദേവികുളം: എഫ്. രാജ
ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
ഇടുക്കി: റോയ് കെ. പൗലോസ്
പീരുമേട്: അഡ്വ. സിറിയക് തോമസ്
ഏറ്റുമാനൂർ: നാട്ടകം സുരേഷ്
കാഞ്ഞിരപ്പള്ളി: പ്രഫ. റോണി കെ. ബേബി
പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)
ആലപ്പുഴ: എ.ഡി. തോമസ്
കായംകുളം: എം. ലിജു
ചെങ്ങന്നൂർ: എബി കുര്യാക്കോസ്
റാന്നി: പഴകുളം മധു
ആറന്മുള: അബിൻ വർക്കി
കോന്നി: പ്രഫ. സതീഷ് കൊച്ചുപറമ്പിൽ
അടൂർ: അഡ്വ. ശാന്തകുമാർ
ചടയമംഗലം: എം.എം. നസീർ
വർക്കല: വർക്കല കഹാർ
നെടുമങ്ങാട്: മീനങ്കൽ കുമാർ
വാമനപുരം: സുധീർഷാ പാലോട്
കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
നേമം: കെ.എസ്. ശബരീനാഥൻ
അരുവിക്കര: വി.എസ്. ശിവകുമാർ
പാറശാല: നെയ്യാറ്റിൻകര സനൽ
കാട്ടാക്കട: എം.ആർ. ബൈജു
നെയ്യാറ്റിൻകര: എൻ. ശക്തൻ
Kerala
കൊച്ചി: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിൽ പോയതിനേക്കാള്‍ 50 മടങ്ങ് താൻ പറവൂരിലെത്തിയിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു.
കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നത് ഒരു തരത്തിലും പ്രചരണത്തിന്റെ ശോഭ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. എംപിമാർ മത്സരിക്കണമോ എന്നതിൽ തനിക്ക് അഭിപ്രായമുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
എന്നാൽ അതേകുറിച്ച് ഇപ്പോള്‍ പറയുന്നില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്നത് ഹൈക്കമാന്‍ഡ് തീരുമാനമായിരുന്നു. പറവൂരിലെ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. വ്യാഴാഴ്ച ഡൽഹിയിൽ നിന്നെത്തിയ വി.ഡി. സതീശൻ സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് ആദ്യം പോയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഡ്രൈ ഡേ പ്രഖ്യാപിച്ചു. വോട്ടെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് 48 മണിക്കൂർ മദ്യവിൽപനയുണ്ടാവില്ല. ഏപ്രിൽ 7 വൈകിട്ട് 7 മുതൽ ഏപ്രിൽ 9 വരെ സംസ്ഥാനത്ത് മദ്യവിൽപന നിരോധിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് ദിനത്തിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാണ് നടപടി. സംസ്ഥാനത്തെ വോട്ടെണ്ണൽ ദിനമായ മെയ് 4നും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിന് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും 17.4 കോടി വോട്ടർമാർ ഉണ്ടെന്നാണു കമ്മീഷന്റെ കണക്ക്. ഇതനുസരിച്ച് 70 വോട്ടർമാർക്ക് ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്നനിലയിലാണു വിന്യാസം.
15 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 8.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥർ, 40,000 കൗണ്ടിംഗ് ഉദ്യോഗസ്ഥർ, 49,000 സൂക്ഷ്മ നിരീക്ഷകർ, 21,000 സെക്ടർ ഓഫീസർമാർ, വോട്ടെണ്ണലിന് 15,000 സൂക്ഷ്മ നിരീക്ഷകർ എന്നിങ്ങനെയാണ് 25 ലക്ഷം ഉദ്യോഗസ്ഥരെ കമ്മീഷൻ നിയമിച്ചിരിക്കുന്നത്.
ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന 832 നിയമസഭാ മണ്ഡലങ്ങളിൽ 1111 കേന്ദ്ര നിരീക്ഷകരെയും കമ്മീഷൻ നിയമിച്ചിട്ടുണ്ട്. ഇതിൽ 557 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും.
188 പേർ പോലീസ് ഒബ്സർവർമാരാണ്. 366 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് സംബന്ധമായ ചെലവുകൾ നിരീക്ഷിക്കും. ഈ ഉദ്യോഗസ്ഥർ ഇതിനോടകം അതത് നിയോജകമണ്ഡലങ്ങളിൽ ചുമതലയേറ്റെടുത്തതായി തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
Kerala
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എല്ലാ മുന്നണികളുടെയും വെട്ടിനിരത്തലിനു വിധേയരാകുന്നത് വനിതകളാണെങ്കിലും ഇതിനു മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. പതിവിനു വിപരീതമായി മുസ്ലിം ലീഗ്, വനിതകൾക്ക് രണ്ടു സീറ്റ് നല്കി. അതിനാൽത്തന്നെ സംവരണത്തിന്റെ പിൻബലമില്ലാതെ വനിതകൾ പ്രധാന മുന്നണികളുടെ മുന്നണിപ്പോരാളികളാകുന്ന ചിത്രം കൗതുകമുളവാക്കുന്നതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന മുന്നണികളുടെ സ്ഥാനാർഥികളായി ഇതുവരെ പ്ര ഖ്യാപിച്ച സ്ഥാനാർഥി ലിസ്റ്റ് പ്രകാരം വനിതകൾ തമ്മിൽ മാറ്റുരയ്ക്കുന്നത് മൂന്ന് മണ്ഡലങ്ങളിൽ. അരൂരിൽ കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാനും സിപിഎമ്മിന്റെ ദെലീമ ജോജോയും ഏറ്റുമുട്ടുമ്പോൾ തൃക്കാക്കരയിൽ ഉമാ തോമസും (കോൺഗ്ര സ് ) , പുഷ്പാദാസും(സിപിഎം) തമ്മിലാണ് മത്സരം.
കോങ്ങാടാണ് വനിതകൾ അങ്കം കുറിക്കുന്ന മറ്റൊരു മണ്ഡലം. അവിടെ സിറ്റിംഗ് എംഎൽഎ സിപിഎമ്മിന്റെ കെ. ശാന്തകുമാരിയും കോൺഗ്രസിന്റെ കെ. എ. തുളസിയും ഗോദയിലുണ്ട്.
അരൂർ
ഷാനിമോൾ x ദെലീമ
അരൂരിൽ വീണ്ടും വനിതാ പോരാട്ടത്തിതിനു കളമൊരുങ്ങുകയാണ്. 2021ലെ തെരഞ്ഞെടുപ്പിലും ഷാനിമോളും ദെലീമയും തമ്മിലായിരുന്നു മത്സരം. ഇടതു തരംഗത്തിൽ 6154 വോട്ടിനു ഷാനിമോൾ പരാജയപ്പെട്ടു. എന്നാൽ അതിനു മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ അരൂരിൽ വിജയിക്കാൻ ഷാനിമോൾക്ക് കഴിഞ്ഞിരുന്നു. ഇടതു പക്ഷത്തിനു മേൽക്കോയ്മയുള്ള മണ്ഡലം കോൺഗ്രസിനു വേണ്ടി പിടിച്ചെടുത്ത ക്രെഡിറ്റും അവർക്കുണ്ട്.
മണ്ഡലത്തിലെ സിറ്റിംഗ് എംൽഎ ആയ ദെലീമ വികസന പ്രവർത്തനങ്ങളുടെ പേരിലാണ് വോട്ടു ചോദിക്കുന്നത്. എന്നാൽ, കഴിഞ്ഞ തവണ ഇടതു തരംഗത്തിൽ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എന്തായാലും കനത്ത മത്സരം തന്നെയാകും അരൂരിൽ ഇത്തവണ നടക്കുക.
Kerala
തിരുവനന്തപുരം: വോട്ടർപട്ടികയിൽ ചിതറിക്കിടക്കുന്ന കുടുംബാംഗങ്ങളെ ഒന്നിപ്പിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പു കമ്മീഷൻ തത്കാലം ഉപേക്ഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിത്.
വോട്ടർപട്ടികയിൽ പലയിടത്തായി കിടന്ന കുടുംബ വോട്ടർമാരെ ഒരിടത്താക്കാൻ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കു ശേഷം തെരഞ്ഞെടുപ്പു കമ്മീഷൻ നീക്കം തുടങ്ങിയിരുന്നു. എന്നാൽ, ഇതു വിജയിച്ചില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കുടുംബാംഗങ്ങളെ ക്രമപ്പെടുത്താൻ ശ്രമിച്ചാൽ വോട്ടർപട്ടികയിൽനിന്ന് ആരെങ്കിലും പുറത്തുപോകുമോ എന്ന ആശങ്കയുമുണ്ടായി.
എന്നാൽ, പല ബൂത്തുകളിലായി കിടക്കുന്ന കുടുംബ വോട്ടർമാർക്ക് ഒരു ബൂത്തിൽ എത്താൻ ഫോം എട്ട് പ്രകാരം അപേക്ഷ നൽകാനാകും. അപേക്ഷ നൽകിയാൽ ഇവരെ ഒരിടത്താക്കാൻ നടപടി സ്വീകരിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
Editorial
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റിനുള്ള പിടിവലിയും മുറുകിയിരിക്കുന്നു. അധികാരം കിട്ടിയാൽ അപ്പം തട്ടിയെടുക്കാനുള്ള ഈ അഴിഞ്ഞാട്ടം മഹാവ്യക്തിത്വം ചമഞ്ഞിരുന്നവരുടെപോലും ചെന്പു തെളിയിക്കുന്നതായി.
മറ്റുള്ളവരെ ഒതുക്കാൻ പ്രായം മാനദണ്ഡമാക്കിയ പാർട്ടികളിൽ പ്രമാണിമാർ ഒഴിവ് തരപ്പെടുത്തി. എന്നിട്ടും രക്ഷയില്ലാത്തവർ, തങ്ങൾക്കില്ലാത്തതു മക്കൾക്കോ ബന്ധുക്കൾക്കോ ഉറപ്പാക്കി സാത്വികവേഷം കെട്ടുന്നു. സ്ത്രീകൾക്കും ദളിതർക്കും മത്സരത്തിലും തീരുമാനത്തിലുമൊന്നും ഉചിതമായ പങ്കില്ല.
ചിലയിടത്തു പേരിനു സ്ത്രീകളെ സ്ഥാനാർഥിയാക്കിയെങ്കിലും തീരുമാനിച്ചതു പുരുഷന്മാർ. സീറ്റു കിട്ടാത്ത പാണന്മാർ, തലേന്നത്തെ പാർട്ടിയുടെ കുറ്റവും ഇന്നത്തെ പാർട്ടിയുടെ മാഹാത്മ്യവും പാടിനടക്കുന്നു. അധികാരം ലഭിക്കുമെന്ന തോന്നലുണ്ടായതോടെ ലോക്സഭാംഗങ്ങൾക്കും നിയമസഭയിൽ മത്സരിക്കണം; മന്ത്രിയാകാനുള്ള ഒടുവിലത്തെ അവസരമെന്ന മട്ടിൽ.
ഇതിനൊക്കെ പുറമേ, ജാതിയും മതവും തിരിച്ചു വീതം ചോദിക്കുന്ന ‘മതേതര പ്രബുദ്ധർ’. ഇപ്പോഴിതാണെങ്കിൽ അധികാരം കിട്ടിയാൽ എന്താകും സ്ഥിതി? പാർട്ടിനേതാക്കളേ, നിങ്ങൾക്ക് അഞ്ചുവർഷത്തെ അധികാരത്തിലാകാം കണ്ണ്. പക്ഷേ, വോട്ടർമാർക്കു നിങ്ങളല്ല ഈ നാടും ജനാധിപത്യവുമാണ് വലുതെന്നു മറക്കരുത്.
കോൺഗ്രസ്, സിപിഎം, ബിജെപി ഉൾപ്പെടെ ഒരു പാർട്ടിയും അധികാരമോഹത്തിൽനിന്നു മുക്തരല്ല. എല്ലായിടത്തും ദേശീയനേതാക്കളുൾപ്പെടെ തർക്കം തീർക്കാൻ പരക്കംപായുകയാണ്. തർക്കം അടിച്ചൊതുക്കിയ പാർട്ടികളിൽ അതൃപ്തി നീറിപ്പുകയുന്നു.
കോൺഗ്രസാണ് സീറ്റു പ്രഖ്യാപനത്തിൽ പിന്നിലായത്. ഇത്തവണ അധികാരത്തിലെത്തുമെന്ന പ്രതീക്ഷ, 10 വർഷം അടങ്ങിയിരുന്നവരെ എഴുന്നേൽപ്പിച്ചിട്ടുണ്ട്. കെ. സുധാകരൻ എംപി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് സീറ്റിനുവേണ്ടി വാശിപിടിച്ചത്. 95 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസിനു ചൊവ്വാഴ്ച പ്രഖ്യാപിക്കാനായത് 55 സീറ്റുകളിലെ സ്ഥാനാർഥികളെയാണ്.
പത്തനംതിട്ടയിലും എറണാകുളത്തും കുട്ടനാട്ടിലുമൊക്കെ തർക്കം തീർന്നിട്ടില്ല. അധികാരം കിട്ടിയാൽ മന്ത്രിസ്ഥാനത്തിനുൾപ്പെടെ നടക്കാനിടയുള്ള യുദ്ധത്തിന്റെ സൂചനയായി ഇതിനെ വിലയിരുത്തേണ്ടിവരും. അതു വിജയസാധ്യതയെപ്പോലും ബാധിക്കുന്ന സ്ഥിതിയിലെത്തി. നേതാക്കളുടെ അധികാരക്കൊതി അണികളെയും രോഷാകുലരാക്കിയിട്ടുണ്ട്. പാർട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ നിസഹായരാകുന്നു.
ലീഗ് തങ്ങളുടെ 27 സീറ്റിൽ പുനലൂരും ചേലക്കരയുമൊഴിച്ചുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും സീറ്റ് ലഭിക്കാത്തതിൽ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി ഇടഞ്ഞു. ഇന്നുവരെ വനിതാ എംഎൽഎ ഇല്ലാതിരുന്ന ലീഗ് രണ്ടു വനിതാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതും ചരിത്രമായി. പക്ഷേ, സ്ഥാനാർഥികൾ വനിതാ ലീഗിന്റെ പ്രതിനിധികളല്ലെന്നും സ്ഥാനാർഥികളെ നിശ്ചയിച്ചതിന്റെ മാനദണ്ഡം എന്താണെന്നും ദേശീയ സെക്രട്ടറി നൂർബിന റഷീദ് ചോദിച്ചു.
സ്ത്രീകൾക്കോ ദളിതർക്കോ അർഹമായ സ്വാധീനം ഒരു പാർട്ടിയിലുമില്ല. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഇടഞ്ഞുനിൽക്കുന്ന അബ്ദുറഹ്മാനെ പുകഴ്ത്തിയത് ലീഗിന്റെ കരുത്തുറ്റ മുഖമാണെന്നാണ്. അതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദനെ പുറത്താക്കിയ സിപിഎം അദ്ദേഹത്തിനെതിരേ ഭീഷണിയും മുഴക്കിയിട്ടുണ്ട്.
പാർട്ടി നേതാവായിരുന്ന ജി. സുധാകരന്റെ കാര്യത്തിലും പാർട്ടിക്കു ഭിന്നാഭിപ്രായമാണ്. സുധാകരൻ മത്സരിക്കുന്ന അന്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്തേണ്ടെന്നു കോൺഗ്രസ് തീരുമാനിച്ചതു മറുവശം. സുധാകരന്റെ പ്രായാധിക്യം ചർച്ച ചെയ്യുന്ന പാർട്ടിയെ നയിക്കുന്നത് രണ്ടു തവണ മുഖ്യമന്ത്രിയായ 80 കഴിഞ്ഞ പിണറായിയാണ്.
75 വയസ് പ്രായപരിധിയുള്ള ബിജെപിയിൽ 75 കഴിഞ്ഞ മോദിയെക്കുറിച്ച് ആരും മിണ്ടാത്തതുപോലെ. ഏതു പാർട്ടിയിലും, പ്രായമൊക്കെ ആളും തരവും നോക്കി അട്ടിമറിക്കും. പതിറ്റാണ്ടുകളായി മത്സരിക്കുന്ന വല്യേട്ടന്മാർ ഇറങ്ങിപ്പോകുകയുമില്ല.
ഭരിച്ചില്ലെങ്കിലും പരമാവധി സീറ്റെങ്കിലും നേടാൻ പൊരുതുന്ന ബിജെപിയിലും കൊടിയ തർക്കമാണ്. മുതിർന്ന നേതാക്കൾക്കുപോലും സീറ്റ് കൊടുക്കാതെ ഘടകകക്ഷികൾക്കും പുതിയതായി വന്നവർക്കും വാരിക്കോരി കൊടുക്കുന്നെന്നാണ് പരാതി.
പാർട്ടി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനത്തിൽ മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ തുടങ്ങിയ നേതാക്കൾ അസ്വസ്ഥരാണത്രേ. തൃശൂരില്‍ നോട്ടമുണ്ടായിരുന്ന എം.ടി. രമേശിനു പകരം പത്മജയെ സ്ഥാനാര്‍ഥിയാക്കിയതോടെ ഇത്തവണ മത്സരിക്കാനില്ലെന്ന് അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചെന്നാണ് റിപ്പോർട്ട്.
അധികാരത്തിലെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? പാർട്ടിക്കുവേണ്ടി പതിറ്റാണ്ടുകൾ വിയർപ്പൊഴുക്കിയവരെ നോക്കുകുത്തിയാക്കിയാണ് രാജഭരണത്തിലെന്നപോലെ താരതമ്യേന യോഗ്യത കുറഞ്ഞ മക്കൾക്കും ഭാര്യക്കും ബന്ധുക്കൾക്കും മണ്ഡലം കൈമാറുന്നത്.
വിപ്ലവപാർട്ടിയും കുടുംബ പാർട്ടികളുമൊക്കെയുണ്ട് ഇക്കൂട്ടത്തിൽ. ലോക്സഭയിലേക്കു തെരഞ്ഞെടുത്തുവിട്ടവർ നിയമസഭയിലും വോട്ടു ചോദിച്ചെത്തുന്നത് വോട്ടർമാരെ നിന്ദിക്കലാണ്. നിയമസഭയിൽ ഇവർ ജയിച്ചാൽ ലോക്സഭയിലേക്ക് പുതിയ തെരഞ്ഞെടുപ്പിന്റെ ചെലവ് വേറെ.
മറ്റു ഘടകകക്ഷികളിലും പുകയുന്ന അസ്വസ്ഥതകൾ കണക്കിലെടുത്താൽ ഒന്നുറപ്പാണ്. അധികാരക്കൊതി രാഷ്ട്രീയത്തെ അങ്ങേയറ്റം മലിനമാക്കിയിരിക്കുന്നു. ഈ സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചു ചർച്ചകൾ നടത്തേണ്ട സമയമാണ് പാർട്ടിയിലെ വീതംവയ്പിനും സമവായത്തിനുംവേണ്ടി ചെലവഴിക്കുന്നത്.
അസംതൃപ്തരുടെയും അവരുടെ ആരാധകരുടെയും വോട്ട് മറിച്ചുകുത്തും കാലുവാരലുമൊക്കെ യഥാർഥ വിധിയെ അട്ടിമറിക്കാനും സാധ്യതയുണ്ട്. ഏതാനും പാർട്ടികളിലെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. മറ്റു പല പാർട്ടികളിലും രാഷ്ട്രീയം വീട്ടുകാര്യമാണ്. ഇതു പാർട്ടി ജനാധിപത്യമൊന്നുമല്ല, കസേരപ്പനിക്കാരുടെ അധികാരക്കൊതിയാണ്.
ഈ വീതംവയ്പു കലാപങ്ങൾ യുദ്ധം തോല്പിക്കാൻപോലും ശേഷിയുള്ളതാണെന്നു മറക്കരുത്. പട്ടാഭിഷേകം കഴിയുന്പോൾ രാജ്യമില്ലെങ്കിലോ? അണിഞ്ഞൊരുങ്ങി കണ്ണാടിയിൽ നോക്കിയാൽ പോരാ. ജനങ്ങളുടെ കണ്ണിലെ നിങ്ങളുടെ നഗ്നത കാണാൻ ശ്രമിക്കണം. അധികാരം ജനങ്ങളുടേതാണെന്നു മറന്നവരുടെ കസേരകളി നിർത്താൻ സമയം അതിക്രമിച്ചിരിക്കുന്നു.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകും. പല സീറ്റുകളിലേക്കും ഒറ്റപ്പേരിലേക്ക് എത്താൻ സാധിക്കാതെ വന്നതോടെയാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നത്.
രാത്രി വൈകി വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുകയാണ്. മുതിർന്ന കേന്ദ്ര-സംസ്ഥാന നേതാക്കളെല്ലാം തന്നെ ഡൽഹിയിലുണ്ട്. ബുധനാഴ്ച വൈകിട്ടോടെ രണ്ടാംഘട്ട പട്ടിക പുറത്തുവരുമെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഇതുവരെ കോൺഗ്രസ് നേതൃത്വത്തിന് അന്തിമ പട്ടികയിലേക്കെത്താൻ സാധിച്ചിട്ടില്ല. നേരത്തെ 55 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കണ്ണൂരും കോന്നിയും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയവും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.
കണ്ണൂരിൽ സ്ഥാനാർഥിത്വത്തിനായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ.സുധാകരൻ. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് തീരുമാനത്തിന് പിന്നാലെ സുധാകരനെ അനുനയിപ്പിക്കാൻ ശ്രമങ്ങളുണ്ടായെങ്കിലും വിജയിച്ചില്ല.
Kerala
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിനായി നേതൃത്വത്തിനോട് ഇടഞ്ഞുനിൽക്കുന്ന കെ. സുധാകരൻ എംപിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.
പാർട്ടിക്കുള്ളിൽ പ്രശ്നമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയണമെന്നും പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
താൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല. ഇപ്പോൾ ഇക്കാര്യങ്ങൾ പറയേണ്ട സാഹചര്യമല്ല എന്ന് തനിക്കറിയാം. താൻ സീറ്റിനായി ആരോടും സമ്മർദം ചെലുത്തിയിട്ടില്ല. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടാണ് താൻ ഇതുവരെ മത്സരിച്ചിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇന്ദിരാഗാന്ധി നേരിട്ട ആവശ്യപ്പെട്ടിട്ടാണ് താൻ ചിറ്റൂരിൽ മത്സരിച്ചത്. തുടർന്നുള്ള മത്സരങ്ങളും പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂര്‍: എതിരാളികള്‍ എൽഡിഎഫിനെതിരെ നുണകളുണ്ടാക്കി പ്രചരിപ്പിക്കുകയാണെന്നും വീടുകളിൽ കയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. നടക്കുന്ന ധര്‍മടം മണ്ഡലത്തിലെ എൽഡിഎഫ് കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിരാളികള്‍ നേരും നെറിയും ഉപേക്ഷിക്കുകയാണെന്നും നേരായ രീതിയിൽ എൽഡിഎഫിനെ എതിര്‍ക്കാൻ അവര്‍ക്ക് പറ്റുന്നില്ലെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഗീബൽസിനെ കടത്തി വെട്ടുന്ന രീതിയിലാണ് എതിരാളികൾ പ്രവർത്തിക്കുന്നതെന്നും പിണറായി ആരോപിച്ചു.
കേരളം നൽകുന്ന നേറ്റിവിറ്റി കാർഡ് ആർക്കും എതിർക്കാൻ കഴിയില്ല. താൻ കേരളത്തിന്റെ സന്തതി ആണ് എന്നാണത്. അതുപോലും അംഗീകരിക്കാൻ സംഘപരിവാർ തയാറല്ല. എല്ലാവരെയും വീട്ടിൽ ചെന്ന് കാണണമെന്നും നുണകൾ ഓരോന്നും പൊളിക്കണമെന്നും പിണറായി പറഞ്ഞു.
നുണകൾ ഓരോന്നും പൊളിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. സ്ഥാനാർഥി എന്ന നിലയിൽ എല്ലാവരെയും കാണാൻ പ്രയാസമുണ്ട്. അത് എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സംസ്ഥാനത്ത് എല്ലായിടത്തും എത്തണമെന്നും ആ പരിമിതി മനസ്സിലാക്കി പ്രചാരണം ഏറ്റെടുക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റുകളിൽ 95 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് 27 സീറ്റുകളിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആർഎസ്പി അഞ്ച് സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് മത്സരിക്കുന്ന 95 സീറ്റുകളിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർഥി നിർണയം ഇന്ന് തന്നെ പൂർത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകിക്കൊണ്ടാണ് 140 മണ്ഡലങ്ങളിലും സീറ്റ് വിഭജനം പൂർത്തിയാക്കിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങൾ മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂർ, തൃക്കരിപ്പൂർ സീറ്റുകൾ ഇത്തവണ കോൺഗ്രസിന് വിട്ടുനൽകി. ഇതിനുപകരം കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലം ജോസഫ് ഗ്രൂപ്പിന് നല്‍കിയെന്നും സതീശൻ അറിയിച്ചു.
അതുപോലെ തന്നെ, ആർഎസ്പി തങ്ങൾ മത്സരിച്ചിരുന്ന മട്ടന്നൂർ സീറ്റ് കോൺഗ്രസിന് നൽകി. പകരം പയ്യന്നൂർ സീറ്റ് അവർക്ക് നല്കി. എന്നാൽ പയ്യന്നൂരിൽ ആർഎസ്പി സ്ഥാനാർഥിക്ക് പകരം സ്വതന്ത്രനായി മത്സരിക്കുന്ന കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ആർഎസ്പി ഒപ്പം നിന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് പിറവത്തും കെഡിപി നേതാവ് മാണി സി. കാപ്പൻ പാലായിലും മത്സരിക്കും. ബേപ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. വടകരയിൽ ആർഎംപിയും തിരുവനന്തപുരത്ത് സിഎംപിയും യുഡിഎഫിന്റെ ഭാഗമായി മത്സരിക്കും.
അതേസമയം, നിലവിലുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വമല്ല, മറിച്ച് കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സതീശൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
District News
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് ജില്ലയിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. സർക്കാർ സ്ഥാപനങ്ങളുടെ പരിധിയിലായിരുന്നു പരിശോധന.
വിവിധതരം പ്രചാരണ ബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നിര്‍ദേശ പ്രകാരം ഇവ നീക്കം ചെയ്തു. ബോർഡുകളും ബാനറുകളും പോസ്റ്ററുകളും മറ്റ് പ്രചാരണ സാമഗ്രികളും ഉൾപ്പെടെ 168 എണ്ണമാണ് നീക്കം ചെയ്തത്. അനധികൃത കൊടിതോരണങ്ങളോ പ്രചാരണ ബോര്‍ഡുകളോ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. 13 നിയോജക മണ്ഡലങ്ങളിലായി രണ്ട് വീതം സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്.
സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, അവയുടെ കോമ്പൗണ്ടുകൾ എന്നിവിടങ്ങളിലെ ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ഹോർഡിങ്ങുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ, പാലങ്ങൾ, വൈദ്യുതി/ടെലഫോൺ തൂണുകൾ, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലെ അനധികൃത രാഷ്ട്രീയ പരസ്യങ്ങൾ 48 മണിക്കൂറിനകം നീക്കം ചെയ്യാനും നിർദേശിച്ചിരുന്നു.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത പ്രചാരണ സാമഗ്രികൾ 72 മണിക്കൂറിനകം നീക്കം ചെയ്യണം. ഓരോ നിയോജക മണ്ഡലത്തിലും മൂന്നുവീതം ജില്ലയിൽ 39 ഫ്ലയിംഗ് സ്ക്വാഡുകളും 39 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും പ്രവർത്തനസജ്ജമാണ്. 26 വീഡിയോ സർവൈലൻസ് ടീമും 13 വീഡിയോ നിരീക്ഷണ ടീമും പ്രവർത്തിക്കും. പണം, മദ്യം, മയക്കുമരുന്ന് വിതരണം എന്നിവ തടയാൻ അതിർത്തികളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.
Kerala
കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന നേതാവ് എം.കെ. മുനീർ. സ്ഥാനാർഥി പട്ടിക മികച്ചതാണെന്നും പാർട്ടി തീരുമാനത്തെ പൂർണമനസോടെ സ്വാഗതം ചെയ്യുന്നുവെന്നും മുനീർ പറഞ്ഞു.
കൊടുവള്ളിയിൽ ഇക്കുറി എം.കെ. മുനീറിന് പകരം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആണ് ലീഗിനായി ജനവിധി തേടുക. പി.കെ. ഫിറോസ് ഉൾപ്പെടെ 25 സ്ഥാനാർഥികളെയാണ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചത്.
യുവാക്കൾക്കും സ്ത്രീകൾക്കും വിവിധ മേഖലകളിൽ നിന്നുള്ളവർക്കും അർഹമായ പരിഗണന നൽകിയ പട്ടികയാണിതെന്ന് എം.കെ. മുനീർ അഭിപ്രായപ്പെട്ടു. ഇത്തവണ താൻ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പാർട്ടി നേരത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് പകരം വരുന്നത് തികച്ചും യോഗ്യരായ യുവാക്കളാണെന്നും അവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും മുനീർ അറിയിച്ചു. കോഴിക്കോട് സൗത്തിൽ മത്സരിക്കും എന്നത് പ്രചാരണമായിരുന്നുവെന്നും ശരിയായ കാര്യമല്ലെന്നും മുനീർ കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്ന് ജനവിധി തേടും. വേങ്ങരയിൽ കെ.എം. ഷാജി മത്സരിക്കും.
ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽ മത്സരിക്കുന്പോൾ കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബു ആണ് സ്ഥാനാർഥി. ജയന്തി രാജൻ കൂത്തുപറമ്പിലും റസാക്ക് മാസ്റ്റർ കുന്നമംഗലത്തും ജനവിധി തേടും. അതേസമയം എം.കെ. മുനീറിന് ഇത്തവണ സീറ്റില്ല.
മഞ്ചേരിയിൽ റഹ്മത്തുള്ളയും മത്സരിക്കും. തിരൂരങ്ങാടിയിൽ അബ്ദുറബ്ബിന്റെ അനിയൻ അൻവർ നഹയാണ് ലീഗിന് വേണ്ടി മത്സരരംഗത്തിറങ്ങുക. തിരുവമ്പാടി വെച്ചുമാറില്ല. പൊതുസ്ഥാനാർത്ഥിയും ഇല്ല. കുറ്റ്യാടിയില്‍ പാറയ്ക്കൽ അബ്ദുള്ളയും മത്സരിക്കും.
മഞ്ചേശ്വരത്ത് എ.കെ.എം. അഷറഫും കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങളും മണ്ണാർക്കാട് എൻ. ഷംസുദീനും കളമശേരിയില്‍ വി.ഇ. അബ്ദുൽ ഗഫൂറും മത്സരിക്കും.
District News
മലപ്പുറം: ഏപ്രിൽ ഒന്‍പതിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ ജില്ലയിൽ മണ്ഡലാടിസ്ഥാനത്തിൽ ചുമതലപ്പെടുത്തിയ വരണാധികാരികളുടെയോ ഉപവരണാധികാരികളുടെയോ മുന്‍പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്.
ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ചുമതലയുള്ള വരണാധികാരികളും ഉപവരണാധികാരികളും. മണ്ഡലം, വരണാധികാരി, ഉപവരണാധികാരി എന്ന ക്രമത്തിൽ.
കൊണ്ടോട്ടി: വരണാധികാരി - ഡെപ്യൂട്ടി ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ്, മലപ്പുറം. ഉപവരണാധികാരി- തഹസിൽദാർ, കൊണ്ടോട്ടി.
ഏറനാട്: വരണാധികാരി -ജില്ലാ സപ്ലൈ ഓഫീസർ, മലപ്പുറം. ഉപവരണാധികാരി- തഹസിൽദാർ(എൽആർ) ഏറനാട്.
നിലന്പൂർ: വരണാധികാരി-ജോയിന്റ് ഡയറക്ടർ, തദ്ദേശ വകുപ്പ്, മലപ്പുറം. ഉപവരണാധികാരി-തഹസിൽദാർ, നിലന്പൂർ.
വണ്ടൂർ:വരണാധികാരി- സോണൽ ലാന്റ് ബോർഡ് (മലപ്പുറം ആൻഡ് വയനാട്), മലപ്പുറം. ഉപവരണാധികാരി- തഹസിൽദാർ(എൽആർ) നിലന്പൂർ.
മഞ്ചേരി: വരണാധികാരി- ഡെപ്യൂട്ടി കളക്ടർ(എൽഎ)മലപ്പുറം. ഉപവരണാധികാരി-തഹസിൽദാർ, ഏറനാട്.
പെരിന്തൽമണ്ണ: വരണാധികാരി- സബ് കളക്ടർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, പെരിന്തൽമണ്ണ. ഉപവരണാധികാരി-സീനിയർ സൂപ്രണ്ട് ആർഡിഒ, പെരിന്തൽമണ്ണ.
മങ്കട: വരണാധികാരി- ഡെപ്യൂട്ടി കളക്ടർ (എൽആർ) മലപ്പുറം. ഉപവരണാധികാരി-തഹസിൽദാർ, പെരിന്തൽമണ്ണ.
മലപ്പുറം: വരണാധികാരി- ജില്ലാ ലേബർ ഓഫീസർ, മലപ്പുറം. ഉപവരണാധികാരി- തഹസിൽദാർ (എൽആർ) പെരിന്തൽമണ്ണ.
വേങ്ങര: വരണാധികാരി- പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ, മലപ്പുറം ഉപവരണാധികാരി- തഹസിൽദാർ (എൽആർ) തിരൂരങ്ങാടി.
വള്ളിക്കുന്ന്: വരണാധികാരി-ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, മലപ്പുറം. ഉപവരണാധികാരി-തഹസിൽദാർ (എൽആർ) കൊണ്ടോട്ടി.
തിരൂരങ്ങാടി: വരണാധികാരി- ഡെപ്യൂട്ടി കളക്ടർ (ഡിഎം)മലപ്പുറം. ഉപവരണാധികാരി-തഹസിൽദാർ, തിരൂരങ്ങാടി.
താനൂർ: വരണാധികാരി- ജില്ലാ രജിസ്ട്രാർ ജനറൽ, മലപ്പുറം. ഉപവരണാധികാരി- തഹസിൽദാർ, തിരൂർ.
തിരൂർ: വരണാധികാരി-ഡെപ്യൂട്ടി കളക്ടർ (ആർആർ) മലപ്പുറം. ഉപവരണാധികാരി-തഹസിൽദാർ (എൽആർ) പൊന്നാനി.
കോട്ടക്കൽ: വരണാധികാരി-മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ. ഉപവരണാധികാരി-തഹസിൽദാർ (എൽആർ) തിരൂർ.
തവനൂർ: വരണാധികാരി-സബ് കളക്ടർ/റവന്യു ഡിവിഷണൽ ഓഫീസർ, തിരൂർ. ഉപവരണാധികാരി- സീനിയർ സൂപ്രണ്ട് ആർഡിഒ, തിരൂർ.
പൊന്നാനി: വരണാധികാരി-ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, പൊന്നാനി ഉപവരണാധികാരി-തഹസിൽദാർ, പൊന്നാനി.
Kerala
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് തെങ്ങിൻതോപ്പ് ചിഹ്നത്തിൽ മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിലേക്ക് ബിഡിജെഎസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി. പുതിയ ചിഹ്നത്തിനൊപ്പം കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാൻ ബിഡിജെഎസ് എന്നതാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം.
അരൂരിൽ അഡ്വ. പി.എസ്. ജ്യോതിസ്, കുട്ടനാട്ടിൽ സന്തോഷ് ശാന്തി, കായംകുളത്ത് തമ്പി മേട്ടുതറ, കോട്ടയത്ത് പി. അനിൽകുമാർ, കടുത്തിരുത്തിയിൽ സുരേഷ് എട്ടിക്കുന്നേൽ, ഉടുമ്പൻചോല സംഗീത വിശ്വനാഥൻ എന്നിവരാണ് ബിഡിജെഎസിനായി ജനവിധി തേടുക.
കുന്നംകുളത്ത് റിജിൽ കെ.ആർ, നെന്മാറയിൽ എ.എൻ. അനുരാഗ്, കൊടുവള്ളിയിൽ ഗിരി പമ്പനാൽ, കോട്ടക്കലിൽ സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, നിലമ്പൂരിൽ ഗിരീഷ് മേക്കാട്, പേരാവൂരിൽ പൈലി വാതിയാട്ട് എന്നിവരും ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
Kerala
ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ ഭിന്നത. ഇടുക്കി സീറ്റ് വീട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഭിന്നത ഉടലെടുത്തിരിക്കുന്നത്. ഇതേ തുടർന്ന് കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഇടുക്കിയിൽ യോഗം ചേരുന്നതായാണ് പുറത്തുവരുന്ന വിവരം.
ഉന്നതാധികാര സമിതി അംഗം തോമസ് പെരുമനയുടെ നേതൃത്വത്തിൽ ആണ് യോഗം. ഇടുക്കി സീറ്റ് വിട്ടുകൊടുക്കാൻ സാധിക്കില്ലെന്നാണ് കേരള കോൺഗ്രസ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഇതുകൂടാതെ സീറ്റ് വിട്ടുകൊടുത്താൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.
ഇടുക്കി സീറ്റ് ഇത്തവണ വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് നേതാക്കൾ ഉൾപ്പെടെ 10 പേർ പി.ജെ.ജോസഫിനെ കാണുമെന്നാണ് വിവരം. സീറ്റ് ഏറ്റെടുക്കണമെന്ന യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ പ്രസ്താവനയോടും കേരള കോൺഗ്രസ് നേതാക്കൾ പ്രതിഷേധം അറിയിച്ചു.
വിജയ സാധ്യതയില്ലെങ്കിലും ഇടുക്കിയിൽ മത്സരിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. ഇടുക്കിയിൽ രണ്ട് സീറ്റുകളിലാണ് കാലങ്ങളായി കേരള കോൺഗ്രസ് മത്സരിക്കുന്നത്. ഇടുക്കിയും തൊടുപുഴയുമാണ് കേരള കോൺഗ്രസ് കാലങ്ങളായി മത്സരിച്ചിരുന്ന സീറ്റുകൾ.
Kerala
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. സുധാകരൻ. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു.
എംപി സ്ഥാനത്തുള്ളവർ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ച സാഹചര്യത്തിൽ കെ.സുധാകരൻ മത്സരിക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമാണ്. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
കണ്ണൂരില്‍ മത്സരിക്കാനുള്ള താത്പര്യം കെ. സുധാകരൻ നേരത്തെയും പങ്കുവച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിര്‍ണയത്തിനായി സ്ക്രീനിംഗ് കമ്മിറ്റി യോഗം ഉള്‍പ്പെടെ ചേരാനിരിക്കെയാണ് കെ.സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ നിർണായക തീരുമാനവുമായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. മൂന്ന് ടേം വിജയിച്ചവരെ മാറ്റിനിർത്തണമെന്ന സെക്രട്ടേറിയറ്റ് ശിപാർശയ്ക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ അംഗീകാരം.
ഇതുപ്രകാരം ആറ് സിറ്റിംഗ് എംഎൽഎമാർക്ക് മാറി നിൽക്കേണ്ടിവരും. രണ്ട് ടേം പിന്നിട്ടവർക്ക് ഇളവ് നൽകുന്നത് വിജയസാധ്യത പരിഗണിച്ച് മാത്രം മതിയെന്നും സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. വ്യാഴാഴ്ച ജില്ലാ കൗൺസിലുകളും പിന്നാലെ മണ്ഡലം കമ്മിറ്റികളും ചേർന്ന് സ്ഥാനാർഥി നിർണയം നടത്തും.
ഞായറാഴ്ച സംസ്ഥാന നേതൃയോഗങ്ങൾ ചേർന്ന് സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം നൽകും. 2021ൽ 25 സീറ്റിലാണ് സിപിഐ മത്സരിച്ചത്. ഇതിൽ 17 പേർ വിജയിച്ചിരുന്നു. നിയമസഭയിലെത്തിയവരിൽ ആറ് അംഗങ്ങൾ മൂന്നുതവണ എംഎൽഎ ആയവരാണ്.
മൂന്ന് തവണ പൂർത്തിയാക്കിയവരെ നിർബന്ധമായും മാറ്റാനാണ് തീരുമാനം. രണ്ട് തവണ മത്സരിച്ചവരിൽ വിജയ സാധ്യതയുള്ളവരെ മാത്രം നിലനിർത്താനാണ് തീരുമാനം. സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം വി.എസ്. സുനിൽകുമാറിനെയും സത്യൻ മൊകേരിയെയും ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. സിപിഐ മന്ത്രിമാരിൽ റവന്യു മന്ത്രി കെ.രാജൻ ഒഴികെയുള്ളവർക്ക് തീരുമാനം ബാധകമാകില്ല.
Kerala
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്. കുടുംബപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറി കൂടിയായ ജോർജ് ജോസഫ്, പാർട്ടി സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോട് തന്റെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഫോണിലൂടെയും ചിലരോട് നേരിട്ടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ചചെയ്തിരുന്നു.
യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് ചെയ്തു. സംസ്ഥാനനേതൃത്വമാണ് അന്തിമതീരുമാനമെടുക്കേണ്ടത്.
ആറന്മുളയിലെ സിറ്റിംഗ് എംഎൽഎയായ വീണാ ജോർജിനെ അവിടെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. സ്ഥാനാർഥിയായി വീണയുടെ പേര് മാത്രമാണ് ജില്ലാകമ്മിറ്റി, സംസ്ഥാനകമ്മിറ്റിക്ക് ശിപാർശചെയ്തത്. ഈ സാഹചര്യത്തിലാണ് ജോർജ് ജോസഫ് ഇത്തരമൊരു ആവശ്യവുമായി സിപിഎം നേതൃത്വത്തെ സമീപിച്ചത്.
Kerala
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്ന ആവശ്യവുമായി ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ സമീപിച്ച വിവരം പുറത്തുവന്നതോടെ ഇടത്, വലത് ക്യാമ്പുകളില്‍ ആകാംക്ഷ.
2016ല്‍ വീണാ ജോര്‍ജിന് സീറ്റ് ആവശ്യപ്പെട്ടു രംഗത്തുവന്ന ജോര്‍ജ് ജോസഫ് തന്നെ ഇത്തവണ ഭാര്യയെ മത്സരിപ്പിക്കേണ്ടതില്ലെന്ന ആവശ്യവുമായി കഴിഞ്ഞദിവസം സിപിഎം നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായാണ് സൂചന. കുടുംബാംഗങ്ങളില്‍ മറ്റു ചിലരും വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തുണ്ട്.
ഇക്കാര്യം ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആദ്യം ചര്‍ച്ചയ്ക്കു വന്നത്. യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റിയംഗം വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. വീണാ ജോര്‍ജ് സംസ്ഥാന സമിതിയംഗം കൂടിയായതിനാല്‍ വിഷയം ആദ്യം അവിടെ ചര്‍ച്ച ചെയ്യട്ടേയെന്നതായിരുന്നു തോമസ് ഐസക്കിന്റെ നിലപാട്.
മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജിനെ 2016ല്‍ ആറന്മുളയില് മത്സരരംഗത്തിറക്കിയത് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു. അന്ന് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറിയായിരുന്ന ഡോ. ജോര്‍ജ് ജോസഫ് ആ വഴിക്കും ചില കരുനീക്കങ്ങള്‍ നടത്തി. ആറന്മുള സീറ്റ് മോഹിച്ചിരുന്ന സിപിഎം നേതാക്കളെ ഞെട്ടിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണാ ജോര്‍ജ് രംഗപ്രവേശം ചെയ്തു.
2016ല്‍ ആറന്മുളയില് വിജയിച്ചതോടെ രാഷ്ട്രീയത്തില്‍ വീണയുടെ ഉയര്‍ച്ച വളരെവേഗം ആയിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2021ല്‍ വീണ്ടും ആറന്മുളയില് സ്ഥാനാര്‍ഥിയായി. വന്‍ ഭൂരിപക്ഷത്തോടെ രണ്ടാം ഊഴത്തിലും നിയമസഭാംഗമായി. പിണറായി വിജയന്റെ രണ്ടാം സര്‍ക്കാരില്‍ ആരോഗ്യവകുപ്പിന്റെ മന്ത്രിയുമായി.
രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് ഇനി സീറ്റില്ലെന്ന സിപിഎമ്മിന്റെ മുന്‍കാല തീരുമാനങ്ങളെയെല്ലാം മാറ്റിനിര്‍ത്തി ഇത്തവണ ആദ്യം തന്നെ വീണാ ജോര്‍ജ് എന്ന ഒറ്റപ്പേരിലാണ് ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്രയും കാലം മുന്നോട്ടു പോയത്. മറിച്ചൊരു ആലോചന ഇതേവരെ പാര്‍ട്ടിതലത്തില്‍ ഉണ്ടായിട്ടില്ല. ഇനി അങ്ങനെയൊരു സാഹചര്യം വന്നാല്‍ സീറ്റ് മോഹികളായി ഒട്ടേറെപ്പേരുണ്ടാകും. എന്നാല്‍ മത്സരിക്കുമോ ഇല്ലയോ എന്നതില്‍ വീണാ ജോര്‍ജ് അന്തിമ തീരുമാനം എടുക്കണം.
കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന മന്ത്രി ഇന്ന് പൊതുപരിപാടികള്‍ക്കായി രംഗത്തിറങ്ങും. ആറന്മുള മണ്ഡലത്തില്‍ തിങ്കളാഴ്ച തുടക്കമിട്ട ആരോഗ്യം ആനന്ദം പരിപാടി വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായാണ് ഇട്ടിരുന്നത്. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യ മെഡിക്കല്‍ ക്യാമ്പുകളുമാണ് പത്തനംതിട്ടയിലെ ഒരാഴ്ചത്തെ ആരോഗ്യം ആനന്ദം പരിപാടിയിലുള്ളത്.
വീണാ ജോര്‍ജ് ഒഴിയുകയാണെങ്കില്‍ ആ സ്ഥാനത്തേക്ക് സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു ഏബ്രഹാമിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ പത്തനംതിട്ട നഗരസഭ മുന്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് എന്നിവരുടെ പേരുകളും ഇക്കൂട്ടത്തില്‍ ഉയര്‍ന്നുവരാം.
എന്തായാലും വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടേക്കുമെന്നാണ് സൂചന. വിജയസാധ്യത പരിഗണിച്ചാണ് വീണയെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശമുണ്ടായത്. പാര്‍ട്ടിയില്‍ നിന്നു സമ്മര്‍ദം ഏറിയാല്‍ ജോര്‍ജ് ജോസഫ് നിലപാടില്‍ മാറ്റംവരുത്തുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്.
യുഡിഎഫും കാത് കൂര്‍പ്പിക്കുന്നു
വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച തീരുമാനം യുഡിഎഫിനും നിര്‍ണായകമാണ്. നിലവില്‍ ആറന്മുള മണ്ഡലത്തിലേക്ക് അനുയോജ്യനായ ഒരാളെ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടില്ല. നിരവധി പേരുകള്‍ പരിഗണിച്ചെങ്കിലും വിജയസാധ്യത പരിശോധിച്ചപ്പോള്‍ പലരും പിന്നിലായി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരും പുറമേ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
രണ്ട് തവണ എംഎല്‍എ ആയിരുന്ന വീണയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തി ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും മറികടക്കാന്‍ കഴിയുന്ന ഒരാളെ രംഗത്തിറക്കാനാണ് യുഡിഎഫ് ആലോചിച്ചത്. സാമുദായിക പരിഗണനകള്‍ അടക്കം പരിഗണനാ വിഷയമായി. മുന്‍കാല അനുഭവങ്ങള്‍ കൂടി പരിഗണിച്ചപ്പോള്‍ പറ്റിയ ഒരു സ്ഥാനാര്‍ഥിയെ ഏകകണ്ഠമായി നിര്‍ദേശിക്കാന്‍ ഡിസിസിക്കു കഴിഞ്ഞിട്ടില്ല.
സംസ്ഥാന നേതൃത്വവും ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഗൗരവത്തോടെയാണ് കാണുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയുടേതടക്കം പേരുകള്‍ പരിഗണിച്ചെങ്കിലും പൂര്‍ണമായി അംഗീകരിക്കാനായിട്ടില്ല. ഇതിനിടെ കേരള കോണ്‍ഗ്രസുമായി സീറ്റ് വച്ചുമാറുന്നതു പോലും പരിഗണിക്കപ്പെട്ടു. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ് ഇതിനു പിന്നിലെ താത്പര്യം.
Kerala
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം ഉൾപ്പെടെ ചർച്ച ചെയ്യാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
എം. സ്വരാജിന് പകരം തൃപ്പൂണിത്തുറയിൽ വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. നേരത്തെ എം. സ്വരാജ് തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
സ്വരാജ് മത്സരരംഗത്തുണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് കെ.എൻ ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് മാറ്റാനുള്ള നീക്കം. ഇതോടെ വൈപ്പിനിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ബി. ഷൈനിയെ പരിഗണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിൻ, കൊച്ചിയിൽ നിന്നുള്ള നിയമസഭാംഗം കെ.ജെ. മാക്സി, കോതമംഗലം എംഎൽഎ ആന്റണി ജോൺ എന്നിവർ വീണ്ടും മത്സരിക്കാനാണ് സാധ്യത.
National
കോൽക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാർച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ. മൂന്നഘട്ടമായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണു സാധ്യത.
ഹോളിക്കുശേഷം അടുത്തയാഴ്ച അവസാനത്തോടെ തെരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാനം സന്ദർശിച്ചേക്കും. ഇതിനുശേഷമായിരിക്കും അന്തിമതീരുമാനമെന്നും അവർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 'രണ്ട് ടേം' വ്യവസ്ഥയിൽ ഇളവ് നൽകാൻ സിപിഎമ്മിൽ ധാരണ. ഇതോടെ പ്രമുഖ നേതാക്കളും ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും വീണ്ടും ജനവിധി തേടും. നിലവിലെ 62 എംഎൽഎമാരിൽ 50 പേരും ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.
പാർട്ടി സെക്രട്ടേറിയറ്റിലെ 17 അംഗങ്ങളിൽ 13 പേരും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, സജി ചെറിയാൻ തുടങ്ങിയവരാണ് ഇതിൽ പ്രമുഖർ . കഴിഞ്ഞ തവണ മാറിനിന്ന മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക് ഇക്കുറി വീണ്ടും സ്ഥാനാർത്ഥിയാകും.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ എന്നിവർ മത്സരത്തിനുണ്ടാകില്ല. എം.എം. മണി, എം. മുകേഷ്, യു. പ്രതിഭ, ദലീമ ജോജോ, എ.സി. മൊയ്തീൻ, എം. രാജഗോപാൽ എന്നിവർ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ഷൊർണൂരിൽ പി. മമ്മിക്കുട്ടിയെ മാറ്റി പുതുമുഖത്തെ പരീക്ഷിക്കാനും പാർട്ടി ആലോചിക്കുന്നു.
ഈ ആഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാർത്ഥി പട്ടികയിൽ ഔദ്യോഗികമായ അന്തിമ തീരുമാനമുണ്ടാകും. സിറ്റിങ് എംഎൽഎമാർ മണ്ഡലങ്ങളിൽ സജീവമാകാൻ പാർട്ടി ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് മുൻ മന്ത്രിയും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ. ബാബു. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനും മറ്റു നേതാക്കൾക്കുമൊപ്പം ഡിസിഡി ഓഫിസിലെത്തിയായിരുന്നു ബാബുവിന്റെ പ്രഖ്യാപനം.
താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർഥിയെ പാർട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ. ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബാബു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു നേരത്തെ പ്രചാരണം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. പിൻഗാമിയെ നിർദേശിക്കാനില്ലെന്നും ബാബു വ്യക്തമാക്കി.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ബാർ കോഴ ആരോപണം ഉയരുമ്പോൾ എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്ന കെ. ബാബു. തൊട്ടുപിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം.സ്വരാജിനോട് തൃപ്പൂണിത്തുറയിൽ പരാജയപ്പെടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വരാജിനെ തന്നെ വീഴ്ത്തിയാണ് അദ്ദേഹം ഒരിക്കൽ കൂടി നിയമസഭയിൽ എത്തിയത്.
തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് വിധി ചോദ്യം ചെയ്ത് ഇടത് സ്ഥാനാർഥി കോടതിയെ സമീപിച്ചെങ്കിലും കെ. ബാബുവിന്റെ വിജയം കോടതി ഒടുവിൽ അംഗീകരിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള സുപ്രധാന സമിതികളെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി ചെയർമാൻ. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പ്രചാരണം നയിക്കുന്നതിലും ചെന്നിത്തലയുടെ അനുഭവസമ്പത്ത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ശശി തരൂർ ആണ് പ്രചാരണ സമിതിയുടെ സഹ അധ്യക്ഷൻ.ഷാഫി പറമ്പിൽ പ്രചാരണ സമിതി കൺവീനർ. ബെന്നി ബഹ്നാൻ പ്രകടനപത്രിക സമിതി ചെയർമാൻ ആകും. കൊടിക്കുന്നിൽ സുരേഷാണ് സഹഅധ്യക്ഷൻ.
രമേശ് ചെന്നിത്തല അടക്കം ആകെ പത്ത് അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്. താഴെത്തട്ടിലുള്ള പ്രവർത്തകരെയും യുവാക്കളെയും ഏകോപിപ്പിക്കാനാണ് ഷാഫി പറമ്പിലിനെ കൺവീനർ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21ന്. വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളില്‍ നോട്ടീസ് നല്കിയ മുഴുവന്‍ പേരുടെയും ഹിയറിംഗ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു.
അര്‍ഹതയുള്ള ഒരാള്‍ പോലും പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹിയറിംഗ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് മുന്നില്‍.
ഇരു ജില്ലകളിലും 14 മണ്ഡലങ്ങളില്‍ വീതം ഹിയറിംഗ് പൂര്‍ത്തിയായി. പാലക്കാട് 10 മണ്ഡലങ്ങളിലും ആലപ്പുഴയില്‍ ഒൻപത് മണ്ഡലങ്ങളിലും നടപടികള്‍ പൂര്‍ത്തിയായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ 23-ന് ആരംഭിച്ച ഹിയറിംഗ് ഈ മാസം 14നാണ് പൂര്‍ത്തിയാകുക.
സംസ്ഥാനത്തെ വോട്ടര്‍പട്ടിക സമഗ്രമായി പരിഷ്കരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്.
Kerala
തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ അന്തിമ വിലയിരുത്തലിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലേക്ക്.
ഈ മാസം 22നും 23നും തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാനത്തെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും അംഗങ്ങളും അടക്കമുള്ളവർ കേരളത്തിലെത്തുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ ചുമതലയുള്ള ഉദ്യോഗസ്ഥരോടും തിരുവനന്തപുരത്തെത്താൻ നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർ, ക്രമസമാധാന ചുമതലയുള്ള ജില്ലാ പോലീസ് മേധാവിമാർ, സംസ്ഥാനത്തെ പോലീസ് നോഡൽ ഓഫീസർ തുടങ്ങിയവരെയും കമ്മീഷൻ കാണും.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പര്യടനം നടത്തും. സംസ്ഥാനങ്ങളിലെ സ്ഥിതിഗതി വിലിയിരുത്തിയ ശേഷം ഡൽഹിയിൽ മടങ്ങിയെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സന്പൂർണ യോഗം ചേർന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.
സംസ്ഥാനങ്ങളിൽ സ്ഥിതി അനുകൂലമെന്നു കണ്ടാൽ മാർച്ച് ഒന്നാം വാരമോ രണ്ടാം വാരമോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ രണ്ടാം വാരം തെരഞ്ഞെടുപ്പ് നടത്താമെന്നാണ് സംസ്ഥാനത്തുനിന്നുള്ള റിപ്പോർട്ട്. ഏപ്രിൽ ആദ്യ ആഴ്ച വിശുദ്ധ വാരമാണ്. മൂന്നാംവാരത്തിൽ വിഷുവും മറ്റ് അവധികളും വരുന്നുണ്ട്. അതിനാലാണ് രണ്ടാം വാരം കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ അനുയോജ്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് നൽകിയത്.
District News
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന ജില്ലയില്‍ പൂര്‍ത്തിയായി. പുതുതായി രൂപീകരിച്ച 227 ബൂത്തുകളടക്കം ജില്ലയില്‍ 1791 ബൂത്തുകളാണ് നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നത്.
2239 ബാലറ്റ് യൂണിറ്റുകള്‍, 2239 കണ്ട്രോള് യൂണിറ്റുകള്‍, 2412 വിവി പാറ്റുകള്‍ എന്നിവയുടെ പ്രാഥമിക പരിശോധനയാണ് പൂര്‍ത്തിയായത്. പ്രാഥമിക പരിശോധന പൂര്‍ത്തീകരിച്ച വോട്ടിംഗ് യന്ത്രങ്ങളില്‍നിന്ന് രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തെരഞ്ഞെടുത്ത അഞ്ചു ശതമാനം വോട്ടിംഗ് യന്ത്രങ്ങളില്‍ മോക്ക് പോള്‍ നടത്തി കൃത്യത ഉറപ്പുവരുത്തി.
ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ഷീബാ മാത്യു, എഫ്എല്‍സി സൂപ്പര്‍വൈസര്‍ ജി. പ്രശാന്ത്, എം. അരുണ്‍, ഇ.സി. ഗിരീഷ്കുമാര്‍ എന്നിവര്‍ മോക്ക്പോളിന് നേതൃത്വം നല്കി
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് വേഗത്തിലാക്കാനൊരുങ്ങി കോൺഗ്രസ്. സ്ഥാനാർഥി നിർണയത്തിനായുള്ള സ്ക്രീനിംഗ് കമ്മിറ്റി എംപിമാർ അടക്കമുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായം ഇന്ന് കേൾക്കും.
എ.കെ. ആന്റണി ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുമായി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇന്നലെ പ്രതിപക്ഷ നേതാവിനെ മിസ്ത്രിയെ കണ്ടിരുന്നില്ല.
വിവിധ തലങ്ങളിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡം അടക്കം സമിതി തീരുമാനിക്കും. രണ്ടു ദിവസം കേരളത്തിൽ തങ്ങുന്ന സമിതി അംഗങ്ങൾ വീണ്ടും കേരളത്തിൽ എത്തും. രണ്ടു ഘട്ടമായി സ്ഥാനാർഥി പ്രഖ്യാപനത്തിനാണ് കോൺഗ്രസ് ശ്രമം.
സ്ഥാനാർഥി നിർണയത്തിൽ ലീഗ് യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. മൂന്ന് ടേം നയം നിയമസഭ തെരഞ്ഞെടുപ്പിലും നടപ്പിലാക്കണമെന്നും സ്ഥാനാർഥി നിർണായത്തിൽ വിജയ സാധ്യത മാത്രം ആകണം മാനദണ്ഡമെന്നും ഫിറോസ് പ്രതികരിച്ചു.
District News
കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തകർപ്പൻ വിജയം നേടുമെന്ന് കേരള കോൺഗ്രസ് സ്റ്റേറ്റ് കോഓർഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെുപ്പിലെ മിന്നുന്ന വിജയം ഇതിന്റെ മുന്നോടിയാണ്. കോഴിക്കോട് നടന്ന കേരള കോൺഗ്രസ് ജില്ലാ നേതൃസമ്മേളനവും ജെഎസ്എസ് കോഴിക്കോട് ജില്ലാ ലയന സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജോസ് കെ. മാണി വിഭാഗത്തിന് യുഡിഎഫിൽ വരാൻ താല്പര്യമുണ്ടെങ്കിൽ അവർ ആദ്യം യുഡിഎഫ് നേതൃത്വത്തെ അറിയിക്കണം. അപ്പോൾ മുന്നണി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെഎസ്എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കൂടത്തായിയുടെ നേതൃത്വത്തിൽ രാജിവെച്ച് വന്നവരെ അപു ജോൺ ജോസഫ് പാർട്ടി മെംബർഷിപ്പ് നൽകി സ്വീകരിച്ചു.
പാർട്ടി ജില്ലാ പ്രസിഡന്റ് പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഹൈ പവർ കമ്മിറ്റി മെംബർ ഹെലൻ ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ്, സ്റ്റേറ്റ് ജനറൽ സെക്രട്ടറിമാരായ ജോർജ് മങ്ങാട്ടിൽ, ടി. മനോജ് കുമാർ, ടെന്നിസൻ ചാത്തംകണ്ടം, ടി.ജെ. റോയി, വിജയൻ ചാത്തോത്ത്, കേരള യൂത്ത് ഫ്രണ്ട് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയി അടക്കാപ്പാറ, ടി.പി. ചന്ദ്രൻ, ജെയിംസ് വേളാശേരി, ദീപ ഷൈജോ, ലിജി ഷിജു എന്നിവർ പ്രസംഗിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23ന് തമിഴ്നാട്ടിലെത്തും. എൻഡിഎ പ്രചാരണങ്ങൾക്ക് തുടക്കമിടാനാണ് നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുന്നത്.
എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്ന പൊതുയോഗം ചെന്നൈയിലോ മധുരയിലോ സംഘടിപ്പിക്കാനാണ് തീരുമാനം. മധുരയിലാണ് പൊതുയോഗമെങ്കിൽ ദീപം തെളിയിക്കൽ വിവാദത്തിന് കേന്ദ്രമായ തിരുപ്പരങ്കുന്ത്രം ക്ഷേത്രത്തിൽ മോദി ദർശനം നടത്തിയേക്കുമെന്നും വിവരമുണ്ട്.
എന്നാൽ തിരുപ്പരങ്കുന്ത്രം സന്ദർശനം ഡിഎംകെ രാഷ്ട്രീയ ആയുധമാക്കുമെന്ന ആശങ്ക എഐഎഡിഎംകെയ്ക്കുണ്ട്. എൻഡിഎ പൊതുയോഗത്തിന് മുൻപായി സഖ്യവിപുലീകരണം പൂർത്തിയാക്കാനാണ് ബിജെപി ശ്രമം.
നേരത്തേ വിജയ്യുടെ ടിവികെയുമായി ചർച്ച നടത്തിയിരുന്ന എഎംഎംകെ നേതാവ് ടിടിവി ദിനകരനും എൻഡിഎയിലെത്തുമെന്നാണ് വിവരം. അതേസമയം അധികാരത്തിലെത്തിയാൽ ഭരണം പങ്കിടണമെന്നാണ് ബിജെപി എഐഎഡിഎംകെയ്ക്ക് മുന്നിൽവച്ചിരിക്കുന്ന നിബന്ധന.
District News
പിണറായി: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാം ഊഴം നേടുമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പി. സന്തോഷ് കുമാർ എംപി.
സിപിഐ രൂപീകരണ നൂറാം വാർഷികാഘോഷം ജില്ലാതല സമാപനം പിണറായി ആർ.സി അമല സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സി.പി സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന മുൻ സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവംഗം സി.എൻ ചന്ദ്രൻ, സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി മുരളി, സംസ്ഥാന കൗൺസിൽ അംഗം സി.പി ഷൈജൻ, ഒ.കെ ജയകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.
ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ, മുൻ ജില്ലാ സെക്രട്ടറി സി. രവീന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.വി ബാബു, വി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.മണ്ഡലം സെക്രട്ടറി എം.എസ് നിഷാദ് സ്വാഗതവും ജില്ലാ കൗൺസിൽ അംഗം എം. മഹേഷ് കുമാർ മഠത്തിൽ നന്ദിയും പറഞ്ഞു. പൊതു സമ്മേളനത്തിന് മുന്നോടിയായി നാടൻപാട്ടുകളും അവതരിപ്പിച്ചു.